
കൊച്ചി: മെമ്മറി കാർഡ് പരിശോധനയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മൂന്നാമത്തെ ബെഞ്ചിന് മുന്നിലാണ് ഇന്ന് ഹർജി എത്തുന്നത്. ജസ്റ്റിസുമാരായ ജോബിൻ സെബാസ്റ്റ്യനും കൗസർ എടപ്പഗത്തും ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവായിരുന്നു. ജസ്റ്റിസ് സി.എസ്. ഡയസിൻ്റെ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുക.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഫൊറൻസിക് വിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. നിയമവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചെന്ന വിഷയത്തില്‍ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി നല്കിയ അന്വേഷണ റിപ്പോർട്ട് വസ്തുതാ വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് കാണിച്ചാണ് ഹർജി നല്‍കിയിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് അതിജീവിതക്കായി ഹാജരാകുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മൂന്നു തവണ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതായി ഫോറൻസിക് പരിശോധനയില്‍ വ്യക്തമായിരുന്നു.







