
കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷയെ എതിർത്ത് സിഎംആർഎൽ കോടതിയിൽ. ആവശ്യപ്പെട്ട രേഖകൾ ഇഡിക്ക് കൈമാറരുതെന്നാണ് സിഎംആർഎല്ലിന്റെ ആവശ്യം. ഹർജിയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്ന് ഉച്ചയ്ക്ക് 2.30ന് വാദം കേൾക്കും.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളുടെ പകർപ്പുകൾ ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. സാക്ഷ്യപ്പെടുത്തിയ രേഖകൾ കൈമാറുന്ന കാര്യത്തിൽ എസ്എഫ്ഐഒയുടെ നിലപാട് അറിയിക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.
എസ്എഫ്ഐഒ കസ്റ്റഡിയിലുള്ള 134 രേഖകളുടെ പകർപ്പുകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള കരാർ രേഖകൾ, വീണ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വീണയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇഡിയുടെ നീക്കമെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







