
കർണാടക മന്ത്രിസഭയിൽ വീണ്ടും ട്വിസ്റ്റ്. ഇഷ്ടപ്പെട്ട വകുപ്പ് നൽകാഞ്ഞതിനെ തുടർന്ന് രാജി വച്ച രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിൻവലിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്തെന്നും രൺദീപ് സിംഗ് സുർജേവാല. രാജി ചില തെറ്റിദ്ധാരണകളുടെ പുറത്തെന്നും സുർജേവാല കൂട്ടിച്ചേർത്തു. നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാമലിംഗ രാജി സന്നദ്ധത അറിയിക്കുകയാണ്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ രാജി. വകുപ്പ് വിഭജനം പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിലാണ് മന്ത്രി രാജി വെച്ചിരുന്നത്.
രാഹുൽ ഗാന്ധിയുമായി ഡികെയും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു നിർദേശം. പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനുപിന്നാലെ ഇന്ന് രാവിലെ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തുകയായിരുന്നു. തുടർന്ന് രാജി പിൻവലിക്കുകയായിരുന്നു. ജലസേചന വകുപ്പിന്റെ ചുമതലയായിരുന്നു രാമലിംഗ റെഡ്ഡിയ്ക്ക് നൽകിയിരുന്നത്. 13 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.






