
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിലെ ഒന്നര വയസുകാരന്റെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കുഞ്ഞിന്റെ രണ്ടാനച്ഛനായ അഷ്‌കറിനെതിരെ കൊലപാതകം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, എസ്‌സി/ എസ്‌ടി അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. അമ്മ അഖിലയും അറിഞ്ഞുള്ള മർദ്ദനമായിരുന്നതിനാല്‍ ഇവർക്കെതിരെ പ്രേരണാകുറ്റം ചുമത്തും.
അഖിലയുമായുള്ള ബന്ധത്തില്‍ കുഞ്ഞ് തടസമാണെന്ന കാരണത്താലാണ് അഷ്‌കർ ദിവസങ്ങളോളം അതിക്രൂരമായി കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞ് മരിച്ച ദിവസം നൃത്ത പരിപാടിക്കായി നാഗർകോവിലിലായിരുന്നു അഖില. ഇത് കൊലയ്ക്ക് സൗകര്യമൊരുക്കാനാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിനെ കൊലപ്പെടുത്താനായി അഷ്‌കർ മാസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. അഷ്‌കർ കുഞ്ഞിനെ വീടിന്റെ പടിക്കെട്ടില്‍ തള്ളിയിട്ടതിനെത്തുടർന്നാണ് രണ്ട് കൈകളും ഒടിഞ്ഞത്.
എന്നാല്‍ സൈക്കിളില്‍ നിന്നുവീണ് പരിക്കേറ്റുവെന്നാണ് അഷ്‌കറും അഖിലയും എല്ലാവരോടും പറഞ്ഞത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ അഷ്‌കർ പ്ളാസ്റ്റർ അഴിച്ചുമാറ്റി. തുടർന്ന് കുഞ്ഞ് വേദനിച്ചുകരഞ്ഞപ്പോള്‍ മർദ്ദിച്ചു.
മാസങ്ങള്‍ക്കുമുൻപ് ഇയാള്‍ കുഞ്ഞിനെ ഒറ്റയ്ക്ക് സണ്‍ഷേഡില്‍ നിർത്തിയിരുന്നു. ആളുകള്‍ ശ്രദ്ധിച്ചതോടെയാണ് മാറ്റിയതെന്ന് അയല്‍വാസി വെളിപ്പെടുത്തി. കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് അഷ‌്‌കർ അഖിലയുടെ മാതാവിനോടും ഭീഷണിപ്പെടുത്തിയിരുന്നു.







