
ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ജെയിംസ് കാമറൂണിന്റെ ‘അവതാർ’ തന്നെയാണ് ഒന്നാം സ്ഥാനത്ത്.
എന്നാല്‍, ഈ പട്ടിക രണ്ട് രീതിയിലാണ് വിലയിരുത്തപ്പെടാറുള്ളത്. തിയേറ്ററുകളില്‍ നിന്ന് ലഭിച്ച യഥാർത്ഥ തുക (Unadjusted) കണക്കാക്കിയും, കാലപ്പഴക്കത്തിനനുസരിച്ച് ടിക്കറ്റ് നിരക്കിലുണ്ടായ വ്യത്യാസം കൂടി ഉള്‍പ്പെടുത്തിയും (Adjusted for Inflation).
ടിക്കറ്റ് വില്പനയിലൂടെ മാത്രം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയ ചിത്രങ്ങള്‍ നോക്കാം. 2009 ല്‍ പുറത്തിറങ്ങിയ അവതാർ ഇത് വരെ 2.92 ബില്യണ്‍ ഡോളർ (ഏകദേശം 24,000 കോടിയിലധികം രൂപ) കളക്ഷൻ നേടിയെന്നാണ് കണക്ക്. അവഞ്ചേഴ്സ്: എൻഡ്ഗെയിം (2019): 2.79 ബില്യണ്‍ ഡോളർ കളക്ഷൻ നേടി. പിന്നാലെ അവതാർ: ദി വേ ഓഫ് വാട്ടർ (2022): 2.33 ബില്യണ്‍ ഡോളർ, ടൈറ്റാനിക് (1997): 2.26 ബില്യണ്‍ ഡോളർ നേ ഷാ 2 (Ne Zha 2 – 2025): 2.21 ബില്യണ്‍ ഡോളർ എന്നീ ചിത്രങ്ങളുമുണ്ട്. ഹോളിവുഡിനെ ഞെട്ടിച്ച് ചരിത്രത്തിലാദ്യമായാണ് ഒരു ചൈനീസ് ആനിമേഷൻ ചിത്രം ഈ പട്ടികയിലെ ആദ്യ അഞ്ചില്‍ ഇടം നേടുന്നത്. ഇതില്‍ മറ്റൊരു ട്വിസ്റ്റ് ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ആദ്യ നാല് ചിത്രങ്ങളില്‍ മൂന്നെണ്ണവും (അവതാർ, അവതാർ 2, ടൈറ്റാനിക്) സംവിധാനം ചെയ്തത് ജെയിംസ് കാമറൂണ്‍ എന്ന ഒരൊറ്റ വ്യക്തിയാണ് എന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി, രണ്ടാമത്തെ വിഭാഗം താരതമ്യം ചെയ്ത് നോക്കാം. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ (Adjusted for Inflation)പഴയകാലത്ത് ടിക്കറ്റ് നിരക്കുകള്‍ വളരെ കുറവായിരുന്നു. അക്കാലത്തെ ടിക്കറ്റ് നിരക്കുകളെ ഇന്നത്തെ പണത്തിന്റെ മൂല്യവുമായി താരതമ്യം ചെയ്താല്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററുകളില്‍ കയറിയ സിനിമകളുടെ പട്ടിക മാറും. ഗോണ് വിത്ത് ദി വിൻഡ് (1939): ഇന്നത്തെ മൂല്യം വെച്ച് നോക്കിയാല്‍ ഈ ചിത്രം നേടിയത് 4.55 ബില്യണ്‍ ഡോളറാണ് (ഏകദേശം 38,000 കോടി രൂപ). ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ കണക്കില്‍ ഇന്നും ഈ ചിത്രമാണ് ഒന്നാമത്. അവതാർ (2009): 4.15 ബില്യണ്‍ ഡോളർ, ടൈറ്റാനിക് (1997): 3.86 ബില്യണ്‍ ഡോളർ, സ്റ്റാർ വാർസ്: എ ന്യൂ ഹോപ്പ് (1977): 3.74 ബില്യണ്‍ ഡോളർ എന്നിങ്ങനെയാണ് പട്ടിക നീളുക. ചുരുക്കത്തില്‍, വരുമാനത്തിന്റെ കാര്യത്തില്‍ ആധുനിക യുഗത്തില്‍ ‘അവതാർ’ മുന്നിലാണെങ്കിലും, വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളുടെ എണ്ണത്തില്‍ 1939-ല്‍ ഇറങ്ങിയ ‘ഗോണ് വിത്ത് ദി വിൻഡ്’ എന്ന ക്ലാസിക് ചിത്രത്തെ മറികടക്കാൻ ഇന്നും ഒരു സിനിമയ്ക്കും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.







