Spread the love

ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ വിലക്കാനുള്ള റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (WFI) അവസാനവട്ട നീക്കങ്ങളും നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പരാജയപ്പെട്ടു.

video
play-sharp-fill

കോടതി ഉത്തരവുകളുടെ പിൻബലത്തോടെ എത്തിയ വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാൻ ഫെഡറേഷൻ ഒടുവില്‍ അനുവദിക്കുകയായിരുന്നു. നേരത്തെ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും താരത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നെങ്കിലും, ശനിയാഴ്ച രാവിലെ നടന്ന ഭാരപരിശോധനയ്ക്കിടെ ഫെഡറേഷൻ പുതിയ തടസ്സവാദങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

 

കഴിഞ്ഞ പാരീസ് ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള നാല് അന്താരാഷ്ട്ര ടൂർണമെൻ്റുകളില്‍ വിനേഷ് 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ തടസ്സവാദമുന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതിനാല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ മാത്രമേ മത്സരിക്കാൻ അനുവദിക്കൂ എന്ന കടുത്ത നിലപാട് ഫെഡറേഷൻ സ്വീകരിച്ചതോടെ വേദിയില്‍ വലിയ രീതിയിലുള്ള വാഗ്വാദങ്ങളും പ്രതിഷേധവും അരങ്ങേറി.

 

തനിക്ക് താല്‍പര്യമുള്ള ഭാര വിഭാഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിലൂടെ ഫെഡറേഷൻ തന്നോട് കടുത്ത വിവേചനം കാണിക്കുകയാണെന്ന് വിനേഷ് ഫോഗട്ട് പരസ്യമായി ആരോപിച്ചു.

 

രംഗം വഷളായതോടെ ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് സഞ്ജയ് സിംഗ് നേരിട്ട് ഇടപെട്ടാണ് ഒടുവില്‍ പ്രശ്നം പരിഹരിച്ചത്. വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാൻ അനുവദിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി.

 

താൻ ഏത് വിഭാഗത്തിലാണ് മത്സരിക്കുന്നതെന്ന് വിനേഷ് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും, എന്നാല്‍ ഫെഡറേഷന് ആരോടും വിവേചനമില്ലാത്തതിനാലും അവർ ഭാരം പരിശോധിക്കാൻ ആവശ്യപ്പെട്ടതിനാലുമാണ് അനുമതി നല്‍കിയതെന്നും സഞ്ജയ് സിംഗ് പിന്നീട് വാർത്താ ഏജൻസിയായ പി.ടി.ഐയോട് വ്യക്തമാക്കി.

ഭാരപരിശോധനയില്‍ 53.9 കിലോഗ്രാം രേഖപ്പെടുത്തിയതോടെ വിനേഷിനെ ഔദ്യോഗികമായി 53 കിലോഗ്രാം വിഭാഗത്തിൻ്റെ ഡ്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കൂടിയായ വിനേഷിന് ട്രയല്‍സില്‍ മീനാക്ഷി ഗോയത്, ആൻ്റിം പംഗല്‍ എന്നിവരില്‍ നിന്നാണ് ഇനി കടുത്ത വെല്ലുവിളി നേരിടേണ്ടി വരിക.

 

ഈ ട്രയല്‍സിലെ വിജയിയായിരിക്കും ഈ വർഷം അവസാനം നടക്കുന്ന ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്കായി ഗോദയിലിറങ്ങുക.