
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപറേഷൻ മേയർ വിവി രാജേഷ്. ഇഡി ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്ന് വിവി രാജേഷ് ആരോപിച്ചു. സംഭവത്തിൽ ഇനിയും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അവരെ കണ്ടുപിടിക്കാതിരിക്കുന്നത് തിരുവനന്തപുരത്ത് കൂടുതൽ സംഘർഷത്തിന് സാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരത്തിന് തന്നെ നാണക്കേട് ആണ് ഉണ്ടായതെന്നും അടിയന്തരമായി അവരെ കണ്ടുപിടിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
അതേസമയം തിരുവനന്തപുരം നഗരസഭാ പരിധിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മേയർ കെയർ പദ്ധതിക്ക് തുടക്കമിട്ടതായി വിവി രാജേഷ് അറിയിച്ചു. കുട്ടികൾക്ക് സ്കൂളിലേക്കുള്ള കിറ്റ് കോർപ്പറേഷൻ നൽകും. 5050 കുട്ടികൾക്കാണ് സഹായം നൽകുന്നത്. ഒരു വാർഡിൽ 50 കുട്ടികൾക്കാണ് സഹായം. വ്യക്തിഗത സഹായങ്ങൾ ചേർത്താണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.






