
കോഴിക്കോട്: ഇരുട്ടി വെളുത്തപ്പോള്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട 10 കേന്ദ്രങ്ങളില്‍ കേന്ദ്രസേനയുടെ സുരക്ഷയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയതാണ് ബെഡ് കോഫി കുടിച്ചുകൊണ്ടിരിക്കെ കേരളം അറിയുന്ന വാര്‍ത്ത.
അടുത്ത കാലത്ത് കേരളം ഇത്രയും സന്തോഷിച്ച വേറൊരു വാര്‍ത്ത ഉണ്ടെങ്കില്‍ അത് എല്‍ ഡി എഫിന്റെ തെരെഞ്ഞെടുപ്പ് തോല്‍വി മാത്രമാകും. ഇതോടെ ഇരുട്ടി വെളുത്തപ്പോള്‍ മറ്റൊന്നു കൂടി സംഭവിച്ചു. ഇ .ഡി കേരളത്തില്‍ ജനകീയ സംവിധാനമായി മാറി.
അഹങ്കാരവും ധാര്‍ഷ്ട്യവും പിന്നെ അഴിമതിയും എന്നതിന് മറുപടിയായി ഇപ്പോള്‍ ‘ഓപ്പറേഷന് എക്സാലോജിക്’; എകെ 47 തോക്കുകളുമായി കേന്ദ്രസേന പിണറായിയുടെ മരുമകന് റിയാസിന്റെയും വസതി ഉള്‍പ്പെടെ വളഞ്ഞു. അര്‍ദ്ധരാത്രിയിലെ രഹസ്യ നീക്കത്തിലൂടെയുള്ള ‘മിന്നല്‍ ഓപ്പറേഷന്’ സിപിഎം എന്ന പാര്‍ട്ടിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
എല്ലാം കോണ്‍ഗ്രസ് – ബിജെപി രഹസ്യ ധാരണയുടെ ഭാഗമെന്ന് നാടാകെ നടന്ന് സിപിഎം നേതാക്കള്‍ ആണയിടുന്നുണ്ടെങ്കിലും സി എം ആര് എല്‍ കോഴ കേസില്‍ എന്ഫോര്ഴ്സ് മെന്റ്റിന് അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് പ്രകാരമാണ് റെയ്ഡ് എന്നതാണ് വാസ്തവം.
പുലര്‍ച്ചെ അഞ്ചരക്കായിരുന്നു അപ്രതീക്ഷിത നീക്കം. കേരളം ഉണര്‍ന്നു വരുന്നതേയുള്ളൂ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീടിന് മുന്നിലേക്ക് നിനച്ചിരിക്കാതെ സൈനിക വാഹനങ്ങള്‍ ഇരച്ചെത്തി.
കേന്ദ്ര സേന നിമിഷനേരം കൊണ്ട് വീട് വളഞ്ഞു. പിന്നാലെ ഇ.ഡി. ഉദ്യോഗസ്ഥര്‍ അകത്തേക്ക്. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കേന്ദ്ര സ്പോണ്സെര്ഡ് ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്’ അങ്ങനെ തുടക്കമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പോലീസിനെയും പൂര്‍ണ്ണമായും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഈ പടപ്പുറപ്പാട്. സാധാരണയായി ഒരു ഉയര്‍ന്ന രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ പരിശോധന നടത്തുമ്പോള്‍ ക്രമസമാധാന പാലനത്തിനായി ലോക്കല്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കുന്നതാണ് പതിവ്.
എന്നാല്‍ പോലീസ് അറിഞ്ഞാല്‍ വിവരം ചോരുമെന്ന ഭയം ഇ.ഡി.ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കേരളാ പോലീസിനെ പൂര്‍ണ്ണമായി ഒഴിവാക്കി, ഡല്‍ഹിയില്‍ നിന്ന് നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം കേന്ദ്രസേനയുടെ കനത്ത കാവലിലാണ് ഇ.ഡി. സംഘം വീട്ടിനുള്ളിലേക്ക് കയറിയത്.
തലസ്ഥാനത്തെ വസതിയില്‍ ഇ.ഡി. സംഘം വാതിലില്‍ മുട്ടുമ്പോള്‍ കൊച്ചിയിലും സി.എം.ആര്.എല്ലുമായി ബന്ധപ്പെട്ട 10 കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് തുടങ്ങിയിരുന്നു. ഇത്രയും ആസൂത്രിതമായി ഒരു മുന്‍ മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജന്‍സി വലവിരിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ്. റെയ്ഡ് പുരോഗമിക്കുമ്പോള്‍ പിണറായി വിജയനും മകള്‍ വീണാ വിജയനും വസതിയില്‍ തന്നെയുണ്ടെന്നാണ് വിവരം.
പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി, കരിമണല്‍ കമ്പനിയായ സി.എം.ആര്.എല്ലില്‍ നിന്ന് ഒരു സേവനവും നല്‍കാതെ മാസപ്പടിയായി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് കേസ്.
ഇതിന് പിന്നില്‍ വലിയ തോതിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. കഴിഞ്ഞ കുറേ മാസങ്ങളായി രാഷ്ട്രീയ വൃത്തങ്ങളില്‍ പുകഞ്ഞുകൊണ്ടിരുന്ന ഈ വിവാദമാണ് ഇപ്പോള്‍ പിണറായിയെയും മകളെയും ഒരേസമയം പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. മകള്‍ മാത്രമല്ല പിണറായിയും കേസില്‍ പ്രതിയാകും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വസതിയിലുള്ള ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ.ഡി.യുടെ പരിശോധന. വീണാ വിജയന്റെ പേഴ്സണല്‍ ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, പ്രധാനപ്പെട്ട ബാങ്ക് അക്കൗണ്ട് രേഖകള്‍, എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ ഫയലുകള്‍ എന്നിവ ഇ.ഡി. അതീവ രഹസ്യമായി പരിശോധിച്ചുവരികയാണ്.
പണം എങ്ങോട്ടൊക്കെ പോയി എന്നതിന്റെ വ്യക്തമായ ‘മണി ട്രെയില്‍’ (പണത്തിന്റെ വഴി) കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഇ.ഡി.യുടെ അന്വേഷണവും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണയും എക്സാലോജിക്കും നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തുടരാനായിരുന്നു കോടതി ഉത്തരവ്.
കോടതിയില്‍ നിന്ന് അന്വേഷണത്തിന് പൂര്‍ണ്ണമായ ‘ഗ്രീന്‍ സിഗ്നല്‍’ ലഭിച്ചതോടെയാണ് ഇ.ഡി. ഒട്ടും സമയം കളയാതെ തുടര്‍ നടപടികളിലേയ്ക്ക് കടന്നത്. കോടതിയുടെ ഈ നിലപാട് അന്വേഷണ സംഘത്തിന് നിയമപരമായി വലിയ ആയുധമാണ് നല്‍കിയിരിക്കുന്നത്.
പിണറായി വിജയന്റെയും വീണാ വിജയന്റെയും മൊഴികള്‍ ഇ.ഡി. റെയ്ഡിനിടെ രേഖപ്പെടുത്തുന്നുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ നല്കുന്ന വിശദീകരണങ്ങളില്‍ വൈരുദ്ധ്യമുണ്ടെങ്കിലോ, കണ്ടെടുത്ത രേഖകളുമായി ഒത്തുപോകാത്തതാണെങ്കിലോ ഇ.ഡി.ക്ക് അടുത്ത കടുത്ത നടപടികളിലേക്ക് നീങ്ങാം.
പി.എം.എല്‍.എ കേസുകളില്‍ മൊഴികളിലെ വൈരുദ്ധ്യം അറസ്റ്റിലേക്ക് നയിക്കാറുള്ളതിനാല് ഈ പകലില്‍ കേരള രാഷ്ട്രീയത്തില്‍ അതീവ നിര്‍ണ്ണായകമായ പലതും സംഭവിക്കാം.







