
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ സിപിഐഎഎമ്മിൽ വിമർശനം തുടരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചു വരില്ലെന്നാണ് കോഴിക്കോട് ജില്ലയിലെ ഏരിയ കമ്മിറ്റികളിൽ വിമർശനം. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് കാസർഗോഡ് തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് ടൗൺ, കൊയിലാണ്ടി, കുന്ദമംഗലം ഏരിയ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്.
പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചു വരില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരായ ഡാഷ് മോൻ പരാമർശം തിരിച്ചടിയായി. കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയിരുന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നെന്നും വിമർശനമുയർന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ജില്ലാ സെക്രട്ടറി കെകെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂൽ ബേബിയെന്നും കാസർഗോഡ് തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിൽ യോഗത്തിൽ വിമർശനമുയർന്നു. എംവി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്ന് ചില അംഗങ്ങൾ നിലപാടെടുത്തു.






