Spread the love

ഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച്‌ അഡ്വ. ഹാരിസ് ബീരാൻ എം.പി.

video
play-sharp-fill

രാജ്യത്തെ 22.7 ലക്ഷം വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ് ഇതോടെ അപകടത്തിലായിരിക്കുന്നതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യം രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തി.

 

കേന്ദ്ര സർക്കാരിന്റെയും നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയുടെയും നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാജസ്ഥാനില്‍ പരീക്ഷാ പേപ്പർ ചോർന്നുവെന്നത് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന്റെ തുടർച്ചയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തില്‍ ഇടയ്ക്കിടെ പരീക്ഷകള്‍ റദ്ദാക്കേണ്ടി വരുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കഴിവുകേടാണ് വെളിപ്പെടുത്തുന്നത്. എൻടിഎ-യുടെ വിശ്വാസ്യത പാടെ തകർന്നിരിക്കുകയാണ്. അതിനാല്‍ തന്നെ സി.ബി.ഐ അന്വേഷണം കൊണ്ടുമാത്രം വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാവില്ല. ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പരീക്ഷകള്‍ തുടർച്ചയായി അട്ടിമറിക്കപ്പെടുന്നത് ദരിദ്രരും സാധാരണക്കാരുമായ വിദ്യാർത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം അസാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനഃപരീക്ഷ നടത്തുമ്പോള്‍ വിദ്യാർത്ഥികള്‍ക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാകരുത്. പരീക്ഷാ മാഫിയയുമായി ചേർന്ന് കുട്ടികളുടെ ഭാവി തകർക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നും പുതിയ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിലും തീയതി പ്രഖ്യാപിക്കുന്നതിലും അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം വാർത്താക്കുറിപ്പില്‍ പറഞ്ഞു.