Spread the love

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ പ്രഖ്യാപനം കാത്തിരിക്കുകയാണ് മലയാളികള്‍. ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നത് ആശങ്ക ഉയര്‍ത്തുന്നു.
പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്കെത്തിയ യുഡിഎഫിന്റെ മുന്നില്‍ ചോദ്യ ചിഹ്നം ഉയര്‍ത്തുന്നത് മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് നില്‍ക്കുന്ന മൂന്ന് നേതാക്കളാണ്.

video
play-sharp-fill

കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണം തിരിച്ചുപിടിക്കാന്‍ വേണ്ടി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്തുവെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, മുതിര്‍ന്ന നേതാവ് താനാണ് അപ്പോള്‍ തനിക്കാണ് അര്‍ഹതയെന്ന് അവകാശപ്പെട്ട് രമേശ് ചെന്നിത്തലയും, എല്ലാവരെയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചല്ലോ ഇനി മത്സരിക്കാത്തവര്‍ കേരളം ഭരിക്കട്ടെ എന്ന വാദവുമായി കെസി വേണുഗോപാലും കളം നിറയുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ മനസറിഞ്ഞ ശേഷം നേതാക്കളുടെ താത്പര്യമറിയാന്‍ കഴിഞ്ഞ ദിവസം എഐസിസി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. വിഡി സതീശന്‍, സണ്ണി ജോസഫ്, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ദീപ ദാസ് മുന്‍ഷി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ ഈ ചര്‍ച്ചയിലും തീരുമാനത്തിലെത്താന്‍ എഐസിസിക്ക് സാധിച്ചില്ല.

സണ്ണി ജോസഫ് പറഞ്ഞ ആ ഞായറാഴ്ചയാണ് ഇന്ന്. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇന്നെങ്കിലും കേന്ദ്ര നേതൃത്വം മൗനം വെടിഞ്ഞ് പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലാണ് നേതാക്കന്മാരും അണികളും. തങ്ങളുടെ തീരുമാനം വളരെ വേഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് കെസി, വിഡി, ആര്‍സികളെ നേതൃത്വം അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ രാഹുലും ഖാര്‍ഗെയും പറയുന്ന വാക്കിനേക്കാള്‍ പ്രാധാന്യം നിലവില്‍ സോണിയക്കാണ്. സോണിയയുമായി ഖാര്‍ഗെയും രാഹുലും ഇന്ന് ചര്‍ച്ച നടത്തും. ഇതിന് ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പുറമെ ഘടകകക്ഷികളുമായും മുതിര്‍ന്ന മറ്റ് നേതാക്കളുമായെല്ലാം ദേശീയ നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ചര്‍ച്ചകളെല്ലാം അവസാനിച്ച്‌ രമേശ് ചെന്നിത്തലയും വിഡി സതീശനും കേരളത്തിലേക്ക് മടങ്ങി. എന്നാല്‍ കെസി വേണുഗോപാല്‍ ഇപ്പോഴും ഡല്‍ഹിയില്‍ തുടരുകയാണ്. കെസിക്ക് എഐസിസിയിലുള്ള സ്വാധീനം ഇങ്ങ് കേരളത്തിലെ അണികളില്‍ ആശങ്കയും അമര്‍ഷവും നിറയ്ക്കുന്നുണ്ട്. പാര്‍ട്ടിയ്ക്കായി പ്രവര്‍ത്തിച്ച വിഡി സതീശനെ മറന്ന് കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി വാഴിക്കേണ്ടെന്ന നിലപാടിലാണ് ഒരുപറ്റം അണികള്‍.

എന്നാല്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തിയ വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന നിലപാട് കെസി പക്ഷവും മുന്നോട്ടുവെക്കുന്നു. വെറും അഭിപ്രായ പ്രകടനങ്ങള്‍ മാത്രമല്ല ഇരുവിഭാഗങ്ങളും നടത്തുന്നത്. തെരുവില്‍ ചേരിതിരിഞ്ഞ് നടത്തുന്ന അക്രമങ്ങള്‍ ദേശീയ നേതൃത്വത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തുന്നു.

കേരളത്തിന്റെ തെരുവോരങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ രാഹുല്‍ ഗാന്ധിയും കടുത്ത അതൃപ്തി രേഖപ്പെടുത്തി. പത്ത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച വിജയം ആഘോഷിക്കാന്‍ പോലും സാധിക്കാതെ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി കൂടുന്ന കോണ്‍ഗ്രസുകാരെ കണ്ട് ജനവും മൂക്കില്‍ വിരല്‍ വെക്കുന്നു.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി കഴിഞ്ഞാല്‍, അടുത്ത അടി മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതില്‍ ആയേക്കാം. അത് കഴിഞ്ഞ് വകുപ്പ് വിഭജനവും മുന്നണിക്ക് മുന്നില്‍ ഒരുപക്ഷെ കോണ്‍ഗ്രസിന് മാത്രം മുന്നില്‍ വെല്ലുവിളി ഉയര്‍ത്താനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇനിയിപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ കാവല്‍ സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടി വരുമോ എന്ന ചോദ്യവും ആളുകള്‍ ചോദിക്കുന്നു.