
തിരുവനന്തപുരം: പാറശാലയിൽ സിആർപിഎഫ് ജവാന്റെ വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണവും 40,000 രൂപയും കവർന്നു. കരുമാനൂർ വിട്ടിയോട് ശ്രീമംഗലത്തിൽ താമസിക്കുന്ന രാജേഷിന്റെ വീട്ടിലായിരുന്നു ബുധനാഴ്ച പുലർച്ചെയുണ്ടായ മോഷണം. രാജേഷും കുടുംബവും രണ്ടാം നിലയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ, താഴത്തെ നിലയിലെ പിൻവാതിലിന്റെ കുറ്റി ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, വള എന്നിവ ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടമായത്. രാവിലെയാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുഖം മറച്ച നിലയിലുള്ള ആളിന്റെ ദൃശ്യം ലഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാറശാലയിലും സമീപ പ്രദേശങ്ങളിലും മോഷണം വർധിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ മാസം പാറശാല ഗവ. വി ആൻഡ് എച്ച്എസ് സ്കൂളിൽ നടന്ന കവർച്ചയിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ധനുവച്ചപുരം മേഖലയിലെ വീടുകളിലും ആരാധനാലയങ്ങളിലും സമാന മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







