
കോട്ടയം : എക്സിറ്റ് പോളിലും മേൽക്കൈ ലഭിച്ചതോടെ ജില്ലയിൽ ഒൻപതിൽ ഏഴ് സീറ്റുകളും നേടുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. അധികാരത്തിലെത്തിയപ്പോഴൊക്കെ ജില്ലയിലും യു.ഡി.എഫ് ആധിപത്യം നേടിയിരുന്നു.
വൈക്കവും കാഞ്ഞിരപ്പള്ളിയും ഒഴികെയുള്ള സീറ്റുകൾ ലഭിക്കുമെന്നാണ് അന്തിമവിലയിരുത്തൽ. കഴിഞ്ഞ തവണ ലഭിക്കാതിരുന്ന ന്യൂനപക്ഷ വോട്ടുകൾ തുണച്ചത് ഗുണകരമായെന്ന് നേതാക്കൾ പറയുന്നു. സഭയുടെ പിന്തുണയും പൂഞ്ഞാർ, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ മുസ്ളിം വോട്ടുകളും ലഭിച്ചെന്നാണ് വിലയിരുത്തൽ.
കോട്ടയത്തും പുതുപ്പള്ളിയിലും 30000 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പി അനുഭാവികളുടെ വോട്ട് ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാറിൽ 15000 വോട്ടുകൾക്ക് ജയിക്കും. പി.സി.ജോർജിന്റെ സാന്നിദ്ധ്യം ഗുണകരമായപ്പോൾ കഴിഞ്ഞ തവണ നഷ്ടപ്പെട്ട മുസ്ളിംവോട്ടുകൾ യു.ഡി.എഫിന് ലഭിച്ചെന്നാണ് വിലയിരുത്തൽ. കടുത്തുരുത്തിയിൽ ഭൂരിപക്ഷം ഉയരും.
ചങ്ങനാശേരിയിൽ 5000 വരെ വോട്ടുകൾക്കും, ഏറ്റുമാനൂരിൽ 2500 വരെ വോട്ടുകൾക്കും ജയിക്കും. പാലായിൽ ഭൂരിപക്ഷം കുറയും.
ഷോണിന്റെ സാന്നിദ്ധ്യം കാപ്പന്റെ ഭൂരിപക്ഷം കുറയ്ക്കും. വൈക്കത്ത് അയ്യായിരം വോട്ടിന് താഴെയും, കാഞ്ഞിരപ്പള്ളിയിൽ ഏഴായിരത്തിന് താഴെയും വോട്ടുകൾക്ക് തോൽക്കുമെന്നും കണക്കുകൂട്ടുന്നു.
എക്സിറ്റ് പോൾ പ്രകാരം കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലയിൽ മത്സരിച്ച കടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകൾ ലഭിക്കുമെന്നാണ്. കഴിഞ്ഞ തവണ കടുത്തുരുത്തി മാത്രമാണ് ലഭിച്ചത്. അതേസമയം കേരള കോൺഗ്രസ് എമ്മിന് കൈയിലുള്ള സീറ്റുകൾ നഷ്ടപ്പെട്ടേക്കും.
കാഞ്ഞിരപ്പള്ളി ഒഴികെ മറ്റൊരു സീറ്റും പാർട്ടിയ്ക്ക് ജില്ലയിൽ ഉറപ്പില്ല. പാലായിൽ ജോസ് കെ.മാണിയ്ക്ക് മേൽക്കൈയുണ്ടാകുമെന്ന് പറയുമ്പോഴും ആത്മവിശ്വാസമില്ല. പൂഞ്ഞാറും, ചങ്ങനാശേരിയും കൈവിട്ടേക്കുമെന്നാണ് വിലയിരുത്തൽ.







