
കോട്ടയം: ദീർഘവീക്ഷണം ഉള്ള ഭരണാധികാരികള്‍ ആണ് ഒരു നാടിന് ആവശ്യം.
ഭാവിയെ മുന്നില്‍ കണ്ട് പദ്ധതികള്‍ ആവിഷ്കരിക്കാൻ മാത്രമല്ല, അത് നടപ്പാക്കാനുള്ള ആർജവവും ഭരണാധികാരികള്‍ക്ക് ഉണ്ടാവണം.
വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിലും സംഭവിക്കുന്നത് ഇതാണ്.
നാടിൻ്റെ വികസനം മാറ്റിയെഴുതുന്ന പദ്ധതി പ്രയോജനപ്പെടുത്തുന്നതില്‍ തമിഴ്നാട് ഏറെ മുന്നേറിക്കഴിഞ്ഞു. എന്നാല്‍, കേരളം ഇപ്പോഴും ഏറെ പിന്നിലാണ്.
വിഴിഞ്ഞത്ത് എത്തുന്ന കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നതിനായി തമിഴ്നാട്ടില്‍ ചെറുകിട – ഇടത്തരം വ്യവസായ യൂണിറ്റുകള്‍ തുടങ്ങാൻ ഭരണകൂടം നടപടികളെടുത്തിട്ടുണ്ട്.
വിഴിഞ്ഞത്തുനിന്ന് ചരക്കുകള്‍ പെട്ടെന്ന് നീക്കുന്നതിനായി കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്സ് പാർക്കുകളും വെയർഹൗസുകളും സ്ഥാപിച്ചു വരികയാണ്.
വിഴിഞ്ഞം തുറമുഖവുമായി തമിഴ്നാടിനെ ബന്ധിപ്പിക്കുന്ന ദേശീയപാത, നാഗർകോവില്‍,തിരുനെല്‍വേലി റെയില്‍ പാതകള്‍ എന്നിവയുടെ നവീകരണവും പൂർത്തിയായി.
എന്നാല്‍, കേരളത്തില്‍ വിഴിഞ്ഞത്തെ ബന്ധപ്പെടുത്താനുള്ള ബാലരാമപുരം- റെയില്‍വേ തുരങ്കപാത ഏഴുവർഷമായിട്ടും നടപ്പാക്കാനായില്ല. വിഴിഞ്ഞത്തേക്കുള്ള റോഡ് നിർമ്മാണവും പൂർത്തിയായില്ല.
ഉടമകള്‍ക്ക് ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്ത് 99 വർഷത്തേക്ക് പാട്ടമായി ഭൂമി കണ്ടെത്താൻ ആവിഷ്ക്കരിച്ച പദ്ധതിയും തമിഴ്നാട്ടില്‍ വിജയിച്ചിരുന്നു.
ഇതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ പുനലൂർ,കൊല്ലം വിഴിഞ്ഞം വികസന കോറിഡോർ പദ്ധതി ആവിഷ്ക്കരിച്ചെങ്കിലും ഇതും എങ്ങുമെത്തിയില്ല.
തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയില്‍ നാല് പുതിയ വ്യവസായ പാർക്കുകളും അതിവേഗം പുരോഗമിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യവസായവകുപ്പിന് കീഴില്‍ നങ്കുനേരിയിലെ രണ്ട് പാർക്കുകള്‍ക്കായി 2,260ഏക്കറിലധികം ഭൂമി ഏറ്റെടുക്കാൻ ഉത്തരവുമിറങ്ങിയിരുന്നു.
വിഴിഞ്ഞം തുറമുഖത്ത് നിന്നും ഏറ്റവും വേഗത്തില്‍ എത്തിച്ചേരാൻ കഴിയുന്ന ദൂരത്തിലാണ് നിർദ്ദിഷ്ട പാർക്ക് വരുന്നത്.
മൂലങ്കരപട്ടി എന്ന സ്ഥലത്താണ് മൂന്നാമത്തെ വ്യവസായ പാർക്ക് തുടങ്ങുന്നത്. ഗംഗൈകൊണ്ടനില്‍ പ്രവർത്തിക്കുന്ന വ്യവസായപാർക്കിന്റെ രണ്ടാംഘട്ടം ആരംഭിക്കാനും പദ്ധതിയുണ്ട്.
സിംഗപ്പൂർ,ദുബായ് മാതൃകയില്‍ തുറമുഖാധിഷ്ഠിത വ്യവസായ പാർക്കുകള്‍,ലോജിസ്റ്റിക്സ് ഹബ്ബുകള്‍, സ്മാർട്ട് ഇൻഡസ്ട്രിയല്‍ ഇക്കോസിസ്റ്റം എന്നിവ വികസിപ്പിക്കുമെന്ന് കേരളം പറയുന്നുണ്ടെങ്കിലും പദ്ധതിയുടെ ഗുണഭോക്താവായി മാറുക തമിഴ്നാടായിരിക്കും.









