
തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍, ഉത്സവങ്ങളിലെ വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും ഒഴിവാക്കേണ്ടതുണ്ടെന്ന ശക്തമായ നിലപാടുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
തൃശൂരിലെ പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തില്‍ 15 പേർ മരിച്ച സംഭവത്തെ “വെറുതെ പൊലിഞ്ഞ ജീവനുകള്‍” എന്നാണ് ശ്രീലേഖ വിശേഷിപ്പിച്ചത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഉദ്യോഗസ്ഥരുടെ കൃത്യമായ മേല്‍നോട്ടമില്ലാതെയും പ്രവർത്തിക്കുന്ന ഇത്തരം നിർമ്മാണശാലകള്‍ക്കെതിരെ അവർ രൂക്ഷവിമർശനം ഉന്നയിച്ചു. പടക്ക നിർമ്മാണശാലകളുടെ പ്രവർത്തനത്തെക്കുറിച്ച് പോലീസിനോ ഫയർ ഫോഴ്സിനോ കൃത്യമായ അറിവുണ്ടോ എന്നും സുരക്ഷാ പരിശോധനകള്‍ നടക്കുന്നുണ്ടോ എന്നും ,ആനകളെ പീഡിപ്പിച്ചും മനുഷ്യജീവൻ പണയം വെച്ചും നടത്തുന്ന ഇത്തരം ആഘോഷങ്ങള്‍ ഈ കാലഘട്ടത്തില്‍ ആവശ്യമുണ്ടോ എന്നും ചിന്തിക്കണം എന്നും അവർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രങ്ങളില്‍ പൂജകള്‍ക്കും ഭക്തദർശനത്തിനുമാണ് മുൻഗണന നല്‍കേണ്ടത്. മനുഷ്യനും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമായ വെടിക്കെട്ടും ആഡംബരങ്ങളും ഒഴിവാക്കിക്കൂടെ എന്ന് ശ്രീലേഖ ചോദിക്കുന്നു.
അപകടത്തെത്തുടർന്ന് ഇത്തവണ തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗം വെടിക്കെട്ട് നടത്തില്ലെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ അറിയിച്ചു.ആഘോഷങ്ങളും ആഡംബരങ്ങളും ഒഴിവാക്കി സർക്കാർ നിർദ്ദേശപ്രകാരമായിരിക്കും എഴുന്നള്ളിപ്പ് നടത്തുക.എക്സ്പ്ലോസീവ്, ഫോറൻസിക് വിഭാഗങ്ങളുടെ പരിശോധനകള്‍ നടക്കുകയാണെന്നും അതിനോട് പൂർണ്ണമായി സഹകരിക്കുമെന്നും ദേവസ്വം വ്യക്തമാക്കി.
മനുഷ്യജീവനും സുരക്ഷയ്ക്കും മുൻഗണന നല്‍കിക്കൊണ്ട് ഉത്സവങ്ങളുടെ രീതികളില്‍ മാറ്റം വരുത്തണമെന്ന ചർച്ചകള്‍ക്ക് മുണ്ടത്തിക്കോട് അപകടം വീണ്ടും വഴിവെച്ചിരിക്കുകയാണ്.









