Wednesday, April 22, 2026

പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ജില്ലാഭരണകൂടവുമായി ആലോചിക്കും; ജനവികാരവും ആചാരവും കണക്കിലെടുത്ത് തീരുമാനം: പാറമേക്കാവ് ദേവസ്വം

Spread the love

തൃശ്ശൂര്‍: പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ജില്ലാഭരണകൂടവുമായി ആലോചിച്ച്‌ തീരുമാനം എടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി സുരേഷ്.

video
play-sharp-fill

പൊതുജനവികാരവും ആചാരവും കണക്കിലെടുത്ത് ബാലന്‍സായ സമീപനം സ്വീകരിക്കും. ഇന്നലെ മുഴുവന്‍ തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അധികൃതരുടെ കൂടെയായിരുന്നു. പൂരം നടത്തിപ്പ് സംബന്ധിച്ച്‌ യോഗം ചേര്‍ന്നിട്ടില്ലെന്നും ജി സുരേഷ് പറഞ്ഞു.

 

‘വലിയ ദുഃഖത്തിലാണ്. എല്ലാ തയ്യാറെടുപ്പും കഴിഞ്ഞു. ദേശക്കാരും നാട്ടുകാരും കേരളക്കാരും ദുഃഖത്തിലാണ്. സര്‍ക്കാരെടുക്കുന്ന തീരുമാനത്തിന്റെ കൂടെ നില്‍ക്കും. നടക്കാന്‍ പാടില്ലാത്ത അപകടമാണ് നടന്നത്’, എന്നും ജി സുരേഷ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തൃശ്ശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എംപിയും പ്രതികരിച്ചു.. 13 പേര്‍ മരിച്ച അപകടത്തില്‍ ഏഴു പേരുടെ പൂര്‍ണ മൃതദേഹങ്ങള്‍ ലഭിച്ചതായാണ് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചത്. അതില്‍ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂര്‍, വെണ്ണൂര്‍, പാറക്കുണ്ടില്‍ വീട്ടില്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍, കുമരനെല്ലൂര്‍ മടിപ്പുറത്തു വീട്ടില്‍ കോര്‍മന്‍ മകന്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ വിജയന്‍ മകന്‍ സുവിന്‍ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദര്‍ശന്റെയും വാസുദേവന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. സുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

സതീഷ് (46), പ്രവീണ്‍ (45) എന്നിവര്‍ വെന്റിലേറ്ററിലാണ്. ബാബു (56), വിഷ്ണു (30), രാജേഷ് (40), ഹരി (40), അനിത (50), അഖില്‍ (30), ഉദയകുമാര്‍ (48), ബാബു (57), സുഭദ്ര (68), ഭവാനി (65), സുന്ദരന്‍ (46), സാജന്‍ (37) എന്നിവരാണ് ചികിത്സയിലുള്ളത്. ഇതില്‍ സുഭദ്രയെ ഡിസ്ചാര്‍ജ് ചെയ്തു. തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഒമ്പത് ശരീര ഭാഗങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ അവശ്യമാണ്.