Spread the love

കണ്ണൂര്‍ മയ്യിലില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ആക്രമണം. മുല്ലക്കൊടി യുപി സ്‌കൂളിലെ യുഡിഎഫ് ഏജന്റ് ഭാസ്‌കരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. നേരത്തെ സിപിഐഎം പ്രവര്‍ത്തകന് മുല്ലക്കൊടിയില്‍ വെച്ച് കുത്തേറ്റിരുന്നു. ഈ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കൃഷ്ണന്റെ സഹോദരനാണ് ഭാസ്‌കരന്‍. ഇന്ന് വൈകിട്ടായിരുന്നു കണ്ണൂര്‍ മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റത്. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പിപി പ്രകാശനാണ് കുത്തേറ്റത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചിരുന്നു. പ്രകാശനെ നിലവില്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

video
play-sharp-fill

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി കെകെ രാഗേഷ് എന്നിവര്‍ പ്രകാശനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. പരാജയ ഭീതിയില്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നുവെന്ന് എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അനുജനാണ് പരിക്കേറ്റതെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ആര്‍എസ്എസുകാരെ പോലെയാണ് കോണ്‍ഗ്രസുകാര്‍ പെരുമാറുന്നത്. തര്‍ക്കം ഉണ്ടായപ്പോള്‍ സമാധാനിപ്പിക്കാന്‍ പോയ ആളെയാണ് കുത്തിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.