വോട്ട് ചെയ്യാന്‍ പോകുന്നോ..? എങ്കിൽ മൊബൈല്‍ ഫോൺ വീട്ടില്‍ വച്ചേക്ക്; ഈ രേഖകൾ കൈവശം കരുതണം; പ്രായം കൂടിയവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും ക്യൂ നില്‍ക്കുന്നതില്‍ ഇളവുണ്ടാകും; വോട്ടര്‍മാര്‍ ചെയ്യേണ്ടത്…

Spread the love

തിരുവനന്തപുരം: ഇന്നാണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്.

video
play-sharp-fill

രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്.
ബിഎല്‍ഒ വോട്ടേഴ്‌സ് സ്ലിപ്പ് ഇതിനകം വീട്ടില്‍ എത്തിച്ചിരിക്കും. സ്ലിപ്പിന് പുറമെ 12 തിരിച്ചറിയല്‍ രേഖയില്‍ ഏതെങ്കിലും ഒന്ന് കൈവശമുണ്ടാകണം. പോളിങ് ബൂത്തില്‍ ആദ്യമെത്തുന്നവര്‍ ആദ്യം എന്ന രീതിയില്‍ ക്യൂ പാലിച്ചാണ് വോട്ട് ചെയ്യേണ്ടത്.

പ്രായം കൂടിയവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും ക്യൂ നില്‍ക്കുന്നതില്‍ ഇളവുണ്ടാകും. പോളിങ് ബൂത്തില്‍ കയറിയാല്‍ ആദ്യം വോട്ടേഴ്‌സ് സ്ലിപ്പിലെ നമ്പര്‍ പരിശോധിച്ച്‌ പേര് വിളിച്ചു പറയും. തിരിച്ചറിയല്‍ രേഖ പരിശോധിക്കുകയും ചെയ്യും. ഓരോ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഈ സമയം വോട്ടരെ നിരീക്ഷിക്കും. ശരിയായ വോട്ടറാണ് എന്ന് ഉറപ്പ് വരുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമത്തെ ഉദ്യോഗസ്ഥന്റെ മുന്നിലെത്തുമ്പോള്‍ ഇടതുകൈയ്യുടെ ചൂണ്ടുവിരലില്‍ മഷി പുരട്ടും. ശേഷം വോട്ടേഴ്‌സ് രജിസ്റ്ററില്‍ അടയാളപ്പെടുത്തും. വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പിടണം. വോട്ടിങ് മെഷീന്റെ ചുമതലയുള്ള ഓഫീസര്‍ ഈ വേളയില്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടന്‍ അമര്‍ത്തും. ഈ വേളയില്‍ വോട്ടര്‍ക്ക് കൗണ്ടറില്‍ കയറി ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താം. ബീപ് ശബ്ദം കേട്ടാല്‍ പുറത്തിറങ്ങാം.

വോട്ട് രേഖപ്പെടുത്തിയ ഉടനെ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സീരിയല്‍ നമ്പറും ഈ വേളയില്‍ വിവിപാറ്റ് യന്ത്രത്തില്‍ നിന്ന് പുറത്തുവരും. ഏതാനും നിമിഷം മാത്രമാണ് ഇത് കാണാന്‍ സാധിക്കുക. താന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയല്ലേ വോട്ട് ചെയ്തത് എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം. വിവിപാറ്റില്‍ ഈ സ്ലിപ്പ് കണ്ടില്ലെങ്കില്‍ പ്രിസൈഡിങ് ഓഫീസറെ അറിയിക്കണം.

വോട്ടര്‍ കൈവശം കരുതേണ്ട രേഖ

വൈകീട്ട് ആറ് മണി വരെയാണ് പോളിങ്. ഈ വേളയില്‍ ക്യൂവില്‍ എത്തിയവര്‍ക്കെല്ലാം വോട്ട് ചെയ്യാം. ആറ് മണി കഴിഞ്ഞ് വരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഫോട്ടോ പതിച്ച സര്‍ക്കാര്‍-സ്വകാര്യ കമ്പനി ഐഡി കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജനസംഖ്യയുമായി ബന്ധപ്പെട്ട സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി കാര്‍ഡ്, സര്‍ക്കാര്‍ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ രേഖ, മറ്റു ഔദ്യോഗിക തിരിച്ചറയല്‍ രേഖ എന്നിവയെല്ലാം ഉപയോഗിക്കാം. ഏത് രേഖയാണെങ്കിലും ഫോട്ടോ പതിച്ചതാകണം.

മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചേക്ക്

വോട്ട് ചെയ്യാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. വാഹനത്തില്‍ വരുന്നവര്‍ ഫോണ്‍ വാഹനത്തില്‍ വച്ച്‌ പുറത്തിറങ്ങുന്നത് നന്നാകും. പോളിങ് സ്‌റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഓണ്‍ ആയിരിക്കരുത്. മൊബൈലുമായി വരുന്നവര്‍ ഓഫ് ചെയ്ത് ഫോണ്‍ കീപ്പിങ് പൗച്ചില്‍ ഏല്‍പ്പിച്ച്‌ വോളണ്ടിയര്‍മാരില്‍ നിന്ന് ടോക്കണ്‍ വാങ്ങണം.

വോട്ട് രേഖപ്പെടുത്തി മടങ്ങുമ്പോള്‍ ടോക്കണ്‍ നല്‍കി മൊബൈല്‍ ഫോണ്‍ കൈപ്പറ്റാം. ഈ വേളയില്‍ മറ്റു വോട്ടര്‍മാരുടെ മൊബൈലും ഇവിടെ സൂക്ഷിക്കാന്‍ സാധ്യതയുണ്ട്. മൊബൈല്‍ മാറിപ്പോകുന്നതിനോ സ്‌ക്രീന്‍ കേടാകുന്നതിനോ സാധ്യത വരാം. അതുകൊണ്ടുതന്നെ ഏറ്റവും ഉചിതം വോട്ട് ചെയ്യാന്‍ വരുമ്പോള്‍ ഫോണ്‍ വീട്ടില്‍ വയ്ക്കുന്നതാണ്.