
തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സർക്കാർ ജീവനക്കാരെ രാഷ്ട്രീയ വൈരാഗ്യത്തോടെ കൂട്ടത്തോടെ സ്ഥലംമാറ്റിയെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം.
വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വി. ജോയ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്ഥലം മാറ്റം വ്യവസ്ഥകള്‍ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നല്കി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടി എടുത്തിട്ടില്ല. പരാതി ഉണ്ടെങ്കില്‍ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ഥലം മാറ്റം ഒരു മാനദണ്ഡവും പാലിക്കാതെയാണെന്ന് വി ജോയ് ആരോപിച്ചു. വേണ്ടപ്പെട്ടവർക്ക് അവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്കി. 33 വകുപ്പുകളിലായി 207 ഉത്തരവ് ഇറങ്ങി. 310 വനിതകള്‍ക്ക് അടക്കം ദൂരസ്ഥലങ്ങളിലേക്ക് മാറ്റി. സംഘടനാ നേതാക്കള്‍ ലെറ്റർപാഡില്‍ എഴുതി കൊടുത്താല്‍ സ്ഥലംമാറ്റം നടക്കുന്ന കാലം മുൻപില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മെയ് മാസം വിരമിക്കല്‍ കാലമാണെന്ന് മന്ത്രി പറഞ്ഞു. പല തസ്തികകളും അതിനനുസരിച്ച് മാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തസ്തികില്‍ ആള് മാറുമ്പോള്‍ 14 ഇടത്ത് മാറ്റം വരുമെന്ന് പറഞ്ഞത് പിണറായി വിജയനാണ്. 2016-ല്‍ അനധികൃത സ്ഥലംമാറ്റം സഭയില്‍ ഉന്നയിച്ച പി.ടി. തോമസിന് നല്കിയ മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സഭ നിർത്തി ചർച്ച വേണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. സണ്ണി ജോസഫിന്റെ അളിയനെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചത് നിയമസഭയില്‍ പ്രതിപക്ഷം ഉയർത്തിയെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ല.
എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥലം മാറ്റമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു. സർക്കാർ അധികാരത്തില്‍ വരും മുമ്പ് തന്നെ സ്ഥലംമാറ്റം തുടങ്ങി. പവർ ബ്രോക്കർമാരും ദല്ലാള്‍മാരും കാര്യം തീരുമാനിക്കുന്നു. മാനദണ്ഡം മറികടന്ന സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കി ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു







