
ആയിരം കോടിയോളം രൂപയുടെ നിർമ്മല്‍ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം നടത്താത്തതിന് പിന്നില്‍ ബിജെപി-കോണ്‍ഗ്രസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എ എ റഹീം. മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറും അദ്ദേഹത്തിന്റെ ബന്ധുക്കളും ഉള്‍പ്പെട്ട കേസ് സിബിഐ അന്വേഷിക്കില്ലെന്ന നിലപാട് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന, ആയിരം കോടിയോളം രൂപയുടെ ഈ ബൃഹത്തായ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിട്ട് ഒരു വർഷം പിന്നിട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അരുവിക്കര മണ്ഡലം കേന്ദ്രീകരിച്ച് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന സീറ്റ് കച്ചവടത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സിബിഐ തീരുമാനിച്ചിരിക്കുന്നത്. സിബിഐയുടെ എല്ലാ തീരുമാനങ്ങളും രാഷ്ട്രീയമാണെന്ന് ആവർത്തിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം, ഈ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറുണ്ടോ എന്നും റഹീം ചോദിച്ചു. രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ സിബിഐയെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും ഈ ഗുരുതരമായ കേസിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയും കോണ്‍ഗ്രസും വലിയ തോതില്‍ പണമൊഴുക്കുകയാണെന്നും റഹീം ആരോപിച്ചു. കോണ്‍ഗ്രസിന് തെലങ്കാനയില്‍ നിന്നും കർണാടകയില്‍ നിന്നും കോടിക്കണക്കിന് രൂപ വരുമ്പോള്‍, നാട്ടില്‍ നിന്ന് കൊള്ളയടിക്കുന്ന പണമാണ് ബിജെപി വിതരണം ചെയ്യുന്നത്. മാരാർജി ഭവനിലെത്തുന്നവർക്ക് കൈനിറയെ പണം നല്‍കുകയാണെന്നും, ചില വോട്ടർമാരുടെ കടം വരെ ബിജെപി തീർത്തു കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ ഡിജിപി ആർ ശ്രീലേഖയുടെ ലവ് ജിഹാദ് പരാമർശം ശുദ്ധ അസംബന്ധമാണെന്ന് റഹീം വിശേഷിപ്പിച്ചു. കേരളത്തെ അപകീർത്തിപ്പെടുത്താനും മുസ്ലിം വിഭാഗത്തെ ബോധപൂർവ്വം അധിക്ഷേപിക്കാനുമായി സംഘപരിവാർ നിർമ്മിച്ചെടുത്ത വെറും പ്രൊപ്പഗണ്ട മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



