
കോട്ടയം : പാചകവാതക ക്ഷാമം രൂക്ഷമായതോടെ പൊതുശ്മശാനങ്ങളുടെ പ്രവർത്തനവും പ്രതിസന്ധിയിൽ. കോട്ടയം നഗരസഭയുടെ കീഴിൽ മുട്ടമ്പലം, വിജയപുരം പഞ്ചായത്തിന്റെ കീഴിൽ ചിലമ്പ്രക്കുന്ന്, ഏറ്റുമാനൂർ നഗരസഭയുടെ കീഴിൽ ഏറ്റുമാനൂർ എന്നിവിടങ്ങളിലാണ് പൊതുശ്മശാനങ്ങൾ പ്രവർത്തിക്കുന്നത്.
ഇവ മൂന്നും പ്രവർത്തനരഹിതമായതോടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. മുട്ടമ്പലത്തെ ഗ്യാസ് ക്രമിറ്റോറിയത്തിലെ ഉപകരണങ്ങൾ കാലപ്പഴക്കത്തെ തുടർന്ന് നശിച്ചിരുന്നു. നവീകരണത്തിനായി ഒന്നരമാസം മുൻപ് ശ്മശാനം അടച്ചിരുന്നു.
ഏറ്റുമാനൂർ ശ്മശാനത്തിലെ ഉപകരണങ്ങൾ കാലപ്പഴക്കത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ചതോടെ അറ്റകുറ്റപ്പണികൾക്കായി ഒരുമാസം മുൻപ് അടച്ചു. ആശ്രയമായിരുന്ന വിജയപുരം പഞ്ചായത്തിലെ ശാന്തിപഥത്തിൽ ആവശ്യമായ എൽ.പി.ജി ലഭിക്കാത്തതിനാൽ മൂന്ന് ദിവസം മുൻപ് അടച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുശ്മശാനത്തിൽ സംസ്‌കരിക്കുന്നതിൽ ഏറെയും സ്ഥലപരിമിതി നേരിടുന്നവരും, അജ്ഞാത മൃതദേഹങ്ങളുമാണ്.
ശ്മശാനങ്ങൾ അടച്ചതോടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ ഏറെ നാൾ സൂക്ഷിക്കേണ്ട ഗതികേടിലാണ്.
ഇത് സർക്കാർ ആശുപത്രി മോർച്ചറികൾ നിറയുന്നതിനും ഇടയാക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലടക്കം വൻപ്രതിസന്ധിയാണ് ഇതോടെ ഉടലെടുത്തിരിക്കുന്നത്.
പൊതുശ്മശാനത്തിൽ സംഘടനകളുടെയും സമുദായങ്ങളുടെയും പൊതുസെല്ലുകളും മറ്റുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഗ്യാസ് ക്രമിറ്റോറിയത്തിൽ സംസ്‌കരിക്കേണ്ടവയാണ് പ്രതിസന്ധിയിലായത്.



