
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതികളിലൊരാളായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പ്രസ്താവിക്കും.
ദ്വാരപാലക ശില്പ കേസുമായി ബന്ധപ്പെട്ട സ്വാഭാവിക ജാമ്യാപേക്ഷയാണിത്. നേരത്തെ കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് ജാമ്യം ലഭിച്ചിരുന്നു.
നാളത്തെ വിധി അനുകൂലമായാല്‍ പത്മകുമാറിന് ജയില്‍ മോചിതനാകാൻ സാധിക്കും. കേസിലെ മറ്റ് ഏഴ് പ്രതികള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിക്കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിനെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്തുവരികയാണ്.
എസ്ഐടി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മൂന്ന് മാസത്തോളം ജയിലിലായിരുന്ന വാസുവിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. വരും ദിവസങ്ങളില്‍ ശബരിമല തന്ത്രിയെയും ചോദ്യം ചെയ്യലിനായി ഇഡി വിളിച്ചുവരുത്തും.
നടൻ ജയറാം ഉള്‍പ്പെടെയുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ഇഡി, നിലവില്‍ 28 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് അയച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.



