
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടി പൊങ്കാലയർപ്പിക്കാനെത്തി ശോഭ ജോർജ്.
ഒരേയൊരു ആഗ്രഹമേയുള്ളൂ, പട്ടിണിയില്ലാത്ത ഒരു കേരളം നമുക്ക് തന്ന, സഹോദരന്റെ സ്ഥാനത്ത് ഞാൻ കാണുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആറ്റുകാലമ്മ പൂർണ ആരോഗ്യം നല്കട്ടെ. ഇപ്പോഴും അദ്ദേഹം ആരോഗ്യവാനാണ് കൂടുതല്‍ ആരോഗ്യവാനായി ഈ കേരളത്തെ നയിക്കണം എന്നും ശോഭ ജോർജ് പറഞ്ഞു.
രാവിലെ 9.45 ന് ക്ഷേത്രത്തില്‍ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടന്നു. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയില്‍ ഒത്തുകൂടിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ അടുപ്പുകളില്‍ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും. ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ക്കുത്ത് ചടങ്ങ് നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകുക.



