
തിരുവനന്തപുരം: ‘ദൈവത്തിനു നന്ദി.. തടസ്സങ്ങളൊന്നുമില്ലാതെ ഇവിടെ എത്താനായല്ലോ. പൊലീസും ജനങ്ങളും നന്നായി സഹായിച്ചതു കൊണ്ടാണ് കുറഞ്ഞ സമയത്തിനുള്ളിൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്താനായത്’–
10 മാസം പ്രായമുള്ള ആലിൻ ഷെറീൻ ഏബ്രഹാമെന്ന കുരുന്നിന്റെ അവയവങ്ങളുമായി യാത്ര തിരിച്ച ആംബുലൻസിന്റെ ഡ്രൈവറായ മാള സ്വദേശി ജയ്നീഷ് പറഞ്ഞു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്ന് 7.13 ന് ആണ് ആംബുലൻസ് പുറപ്പെട്ടത്. കോട്ടയം വഴി എംസി റോഡിലൂടെയായിരുന്നു പ്രയാണം.
വഴിയിൽ പൊലീസ് വഴിയൊരുക്കി. മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതോടെ ജനങ്ങൾ സഹകരിച്ചു. ആദ്യം കിംസിലും പിന്നീട് മെഡിക്കൽ കോളജിലും പിന്നീട് ശ്രീചിത്രയിലും അവയവങ്ങൾ എത്തിച്ചു. അവസാനലക്ഷ്യസ്ഥാനമായ ശ്രീചിത്രയിൽ എത്തിയപ്പോൾ യാത്ര കൃത്യം 3 മണിക്കൂർ 27 മിനിറ്റാണു പിന്നിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
213 കിലോമീറ്റർ ദൂരം പിന്നിടാൻ സാധാരണ ഗതിയിൽ അഞ്ചര മണിക്കൂറെങ്കിലും എടുക്കും. ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിന്റെ പുഞ്ചിരി മുഖത്തുണ്ടെങ്കിലും, നെടുവീർപ്പോടെ ആലിൻ ഷെറിന് ആത്മശാന്തി നേർന്നു.
ഇടയ്ക്കെല്ലാം ഇത്തരം ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരാറുണ്ടെന്ന് ജയ്നീഷ് പറഞ്ഞു. മനസ്സിൽ പ്രാർഥനയാണ്. അവയവങ്ങൾ സ്വീകരിക്കുന്ന കുട്ടികൾക്കു നന്മ വരണേയെന്നാണു പ്രാർഥന – ജയ്നീഷിനൊപ്പം കോ–ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശരത് പറഞ്ഞു.
ആലിന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നൽകിയത്. സംസ്ഥാനത്തു കരൾ സ്വീകരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും എസ്എടി ആശുപത്രിയിലുള്ള 10 വയസ്സുള്ള കുട്ടിക്ക് നൽകും.
കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നൽകുന്നത്. നേത്രപടലങ്ങൾ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി. ഹൃദയ വാൽവ് സ്വീകരിക്കുന്നയാളിനെ പിന്നീടു മാത്രമേ തീരുമാനിക്കൂ



