
ഏറ്റുമാനൂർ: കെഎസ്‌ഇബിയുടെ ഡമ്പിംഗ് യാർഡില്‍ ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂരില്‍ ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കണമെന്ന ദീർഘകാല ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് പൗരസമിതി.
ഏറ്റുമാനൂരില്‍ ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ആലോചനകള്‍ വർഷങ്ങള്‍ക്കു മുമ്പേ നടന്നിരുന്നു. അതിനായി സ്ഥലവും കണ്ടെത്തി. അന്നു ഫയർസ്റ്റേഷനു വേണ്ടി കണ്ടെത്തിയ സ്ഥലത്താണ് ചൊവ്വാഴ്ച തീപിടിത്തം ഉണ്ടായത്.
ഏറ്റുമാനൂരിലോ പരിസര പ്രദേശങ്ങളിലോ തീപിടിത്തം ഉണ്ടായാല്‍ കോട്ടയം, പാലാ, കടുത്തുരുത്തി യൂണിറ്റുകളില്‍നിന്നാണ് ഫയർഫോഴ്സ് എത്തേണ്ടത്. രൂക്ഷമായ ഗതാഗതക്കുരുക്കിനിടയില്‍ സംഭവസ്ഥലത്ത് എത്താൻ ഏറെ സമയമെടുക്കും. കാര്യമായ ഗതാഗതക്കുരുക്ക് ഇല്ലാതിരുന്നിട്ടുപോലും ചൊവ്വാഴ്ച ഫയർഫോഴ്സ് എത്താൻ അര മണിക്കൂറോളം സമയമെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫയർഫോഴ്സ് യൂണിറ്റ് ആരംഭിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ഇസ്കഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ ആവശ്യപ്പെട്ടു. ഏറ്റുമാനൂരിന്റെ വികസന കാര്യത്തില്‍ ഏറ്റവും മുൻഗണന നല്‍കി ആദ്യം സ്ഥാപിക്കേണ്ടത് ഫയർഫോഴ്സ് യൂണിറ്റാണ്.
ഏറ്റുമാനൂർ ക്ഷേത്രം, അതിരമ്പുഴ പള്ളി, യൂണിവേഴ്സിറ്റി, റെയില്‍വേ സ്റ്റേഷൻ, ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ്, മെഡിക്കല്‍ കോളജ്, കോടതി സമുച്ചയം, സ്കൂളുകള്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഏറ്റുമാനൂരില്‍ ഫയർഫോഴ്സ് യൂണിറ്റ് അടിയന്തരവും അത്യന്താപേക്ഷിതവുമാണ്.
ഏറ്റുമാനൂർ ഉത്സവത്തിനും അതിരമ്പുഴ തിരുനാളിനും ലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. ചുവപ്പുനാടയില്‍ കുരുങ്ങിയ പദ്ധതി യാഥാർഥ്യമാക്കാൻ അടിയന്തര നടപടികളുണ്ടാകണമെന്ന് അഡ്വ. പ്രശാന്ത് രാജൻ ആവശ്യപ്പെട്ടു.



