
ഹൈദരാബാദ്: പ്രണയബന്ധത്തെ എതിർത്ത മാതാപിതാക്കളെ നഴ്സായ മകള്‍ അമിത അളവില്‍ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി.തെലങ്കാനയിലെ വികാരാബാദിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന നക്കല സുരേഖ (20) ആണ് ഈ ക്രൂരകൃത്യം ചെയ്തത്.
സുരേഖയുടെ പ്രണയബന്ധത്തെ മാതാപിതാക്കള്‍ ശക്തമായി എതിർത്തിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം കലഹങ്ങള്‍ പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ബന്ധം മാതാപിതാക്കള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെയാണ് അവരെ ഇല്ലാതാക്കാൻ സുരേഖ തീരുമാനിച്ചത്.
താൻ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നാണ് സുരേഖ മാരകമായ മരുന്നുകള്‍ മോഷ്ടിച്ചത്. ഇതിനായി നാല് കുപ്പി മരുന്നുകള്‍ ഇവർ സംഘടിപ്പിച്ചു.ഈ മരുന്ന് ഉയർന്ന അളവില്‍ ദമ്ബതികളുടെ ശരീരത്തില്‍ പ്രവേശിച്ചതോടെ ഇവർ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ സംശയം തോന്നിയ ഡോക്ടർ പൊലിസില്‍ വിവരം അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
തുടർന്ന് നടന്ന ചോദ്യം ചെയ്യലില്‍ സുരേഖ കുറ്റം സമ്മതിച്ചു. പ്രണയത്തിന് മാതാപിതാക്കള്‍ വിലങ്ങുതടിയായതാണ് കൊലപാതകത്തിന് കാരണമെന്ന് ഇവർ മൊഴി നല്കി. ഈ കൊലപാതകം ആസൂത്രണം ചെയ്യുന്നതിലോ നടപ്പിലാക്കുന്നതിലോ സുരേഖയുടെ കാമുകനോ മറ്റേതെങ്കിലും വ്യക്തികളോ സഹായിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


