
തിരുവനന്തപുരം: അഞ്ചാമത് ലോക കേരള സഭ ജനുവരി 29, 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
ജനുവരി 29 ന് നിശാഗന്ധിയില്‍ നടക്കുന്ന പൊതുയോഗത്തോടെയാകും പരിപാടികള്‍ക്ക് തുടക്കമാകുക. ജനുവരി 30, 31 തീയതികളില്‍ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളില്‍ വെച്ച് സഭയുടെ ഔദ്യോഗിക നടപടികള്‍ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ചർച്ചകള്‍ക്കും വികസന കാഴ്ചപ്പാടുകള്‍ക്കും ഈ സമ്മേളനം വേദിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ വലിയ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 125 രാജ്യങ്ങളില്‍ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെടെയുള്ളവരാണ് ഇത്തവണ സഭയില്‍ എത്തുന്നത്.
ജനുവരി 30 ന് എട്ട് വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളും ഏഴ് മേഖല സമ്മേളനങ്ങളും സംഘടിപ്പിക്കും. പ്രവാസികളുടെ പ്രശ്നങ്ങള്‍ ചർച്ച ചെയ്യാനും പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള സുപ്രധാന വേദിയായി ലോക കേരള സഭ മാറുമെന്ന് സ്പീക്കർ വ്യക്തമാക്കി.







