
മലപ്പുറം: മലപ്പുറത്ത് വളാഞ്ചേരി വെട്ടിച്ചിറയില്‍ ദേശീയപാത 66-ല്‍ ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാതയുടെ നിർമ്മാണം പൂർണ്ണമായും പൂർത്തിയാകുന്നതിന് മുൻപേ ടോള്‍ പിരിക്കാനുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ തീരുമാനമാണ് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
പുതുക്കിയ ടോള്‍ നിരക്കുകള്‍ ഇങ്ങനെ:
വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ വിവിധ വാഹനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടു. കാർ, ജീപ്പ്, വാൻ തുടങ്ങിയ ലഘു വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 145 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ മടക്കയാത്ര നടത്തുകയാണെങ്കില്‍ 220 രൂപ നല്‍കിയാല്‍ മതിയാകും. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവില്‍ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകള്‍ക്ക് പ്രതിമാസം 340 രൂപയുടെ പാസ് സൗകര്യം ലഭ്യമാണ്. വലിയ വാഹനങ്ങളായ ബസ്, ട്രക്ക് എന്നിവയ്ക്ക് 495 രൂപയും, വ്യാവസായിക വാഹനങ്ങള്‍ക്ക് 540 രൂപയുമാണ് ഈടാക്കുക. ഹെവി കണ്‍സ്ട്രക്ഷൻ മെഷിനറി വാഹനങ്ങള്‍ക്ക് 775 രൂപയും, ഏഴില്‍ കൂടുതല്‍ ആക്സിലുകളുള്ള വലിയ ചരക്ക് വാഹനങ്ങള്‍ക്ക് 945 രൂപയുമാണ് ടോള്‍ നിശ്ചയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ദേശീയപാതയുടെ പണി പൂർത്തിയാകാതെ ടോള്‍ പിരിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാരും ജനപ്രതിനിധികളും. രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെയുള്ള റീച്ചില്‍ പലയിടങ്ങളിലും സർവീസ് റോഡുകളുടെയും ഓവുചാലുകളുടെയും പണി ഇനിയും ബാക്കിയുണ്ട്. പ്രത്യേകിച്ച് കൂരിയാട്, വട്ടപ്പാറ, കുറ്റിപ്പുറം തുടങ്ങിയ ഭാഗങ്ങളില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. റോഡിലെ സുരക്ഷാ സംവിധാനങ്ങളും സ്ട്രീറ്റ് ലൈറ്റുകളും പൂർണ്ണമായി സജ്ജമാക്കാതെ പണം പിരിക്കാൻ ധൃതി കാണിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.







