
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് അറസ്റ്റില്‍.ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് അറസ്റ്റ്. ജഡ്ജി ആശുപത്രിയില്‍ എത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. കേസില്‍ 11ാം പ്രതിയാണ് ശങ്കരദാസ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശങ്കരദാസ് ഐ സി യുവില്‍ ആയതിനാല്‍, അറസ്റ്റ് വിവരം കൊല്ലം കോടതിയെ അറിയിക്കുകയും തുടർന്ന് മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി തുടർനടപടികള്‍ പൂർത്തിയാക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ കൊല്ലം കോടതിയില്‍ റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും. ഐ സി യുവില്‍ നിന്ന് മുറിയിലേക്ക് ശങ്കരദാസിനെ മാറ്റിയെങ്കിലും ആശുപത്രിയില്‍ തുടരും. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ കേസില്‍ നിർണ്ണായകമായ ഒരു നീക്കമായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ശങ്കരദാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ശങ്കരദാസിന്റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് മുന്‍കൂര്‍ ജാമ്യം തേടിയത്. ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.



