
നിലമ്പൂർ: ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ ഒടുക്കാത്തവർക്കെതിരേ കർശന നടപടിയുമായി
മോട്ടോർ വാഹന വകുപ്പ്.
എം.വി.ഡിയും പൊലിസും ചുമത്തുന്ന പിഴയിൽ വളരെ ചെറിയൊരു ശതമാനം വാഹന ഉടമകൾ മാത്രമാണ് അടക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പലരും പിഴ ഗൗരവത്തോടെ കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് നടപടികൾ കടുപ്പിക്കാൻ ഒരുങ്ങുന്നത്.
പുതിയ നിർദേശപ്രകാരം, നിയമലംഘനം നടന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ഓൺലൈനായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ ചലാൻ കൈപ്പറ്റണം. തുടർന്ന് 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ അല്ലെങ്കിൽ താൻ കുറ്റക്കാരനല്ല എന്ന് തെളിവ് സഹിതം ബോധിപ്പിക്കുകയോ വേണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് തയാറാകാത്ത പക്ഷം ഡ്രൈവിങ് ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരും. അഞ്ച് തവണയിൽ കൂടുതൽ പിഴ ലഭിച്ചിട്ടും അടയ്ക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
ഇതോടെ ഇത്തരം വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ യാതൊരുവിധ സേവനങ്ങളും ലഭിക്കില്ല. കൂടാതെ, ചുവപ്പ് സിഗ്നൽ ലംഘനം, അപകടകരമായ ഡ്രൈവിങ് എന്നിവ മൂന്ന് തവണയിൽ കൂടുതൽ ആവർത്തിച്ചാൽ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും സർക്കാരിന് അധികാരമുണ്ടാകും. നിയമലംഘകരുടെ വിവരങ്ങൾ ‘വാഹൻ-സാരഥി’ പോർട്ടലുകളിലേക്ക് കൈമാറുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലും ഇവരുടെ വിവരങ്ങൾ ലഭ്യമാകും.



