
തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ എംപിമാർക്ക് അനുവാദം നല്‍കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടിയില്‍ മത്സരിക്കാൻ ആളെ കിട്ടാത്ത അവസ്ഥ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം താൻ നിയമസഭയില്‍ മത്സരിക്കാനില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. പുതുമയില്‍ മത്സരിക്കാൻ ഇല്ലെന്നാണ് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞത്.
പാർട്ടി നിർബന്ധിച്ചാലും മത്സരിക്കാനില്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ഉറച്ച നിലപാട്. എംപി എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് മനസ്സിലാകണാമെന്നും പാർലമെന്റിലെ അംഗസംഖ്യ കുറയാൻ ഇടവരരുതന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാർ മത്സരിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
എംപിമാരെ മത്സരിപ്പിക്കാൻ നേതൃത്വം അനുമതി നല്‍കിയേക്കില്ലെന്നാണ് വിവരം. നിലവില്‍ എംപിമാർ മത്സരിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഈ തീരുമാനത്തിലേക്ക് എഐസിസി എത്തിച്ചേര്‍ന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ചില എംപിമാർ ഹൈക്കമാൻഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത് അതുകൊണ്ടുതന്നെ കേരളത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ക്യാംപ്. ഡല്‍ഹിയിലിരിക്കെ കേരളത്തില്‍ കളംപിടിക്കാമെന്ന് കോണ്‍ഗ്രസ് എംപിമാരില്‍ പലർക്കും ആഗ്രഹമുണ്ട്. എന്നാല്‍ അതിന് സാധ്യത കുറവെന്ന് പാർട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എംപിമാർ ഈ സ്ഥാനം വിട്ട് എംഎല്‍എമാരാകാൻ ശ്രമിക്കുന്നത് എതിരാളികള്‍ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എംപിമാർ എംഎല്‍എ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം വിലയിരുത്തുന്നത്.
നിയമസഭയിലേക്ക് മത്സരിക്കാൻ ഒന്നോ രണ്ടോ എംപിമാർക്ക് അനുവാദം നല്കിയാല് ഒരു പക്ഷെ ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ പേർ മുന്നോട്ടേക്ക് വന്നേക്കാം. ഇത് ഒരു തർക്കത്തിന് വഴിതെളിക്കുകയും ചെയ്യും അതുകൊണ്ടാണ് കോണ്‍ഗ്രസ് എംപിമാർ മത്സരിച്ചേക്കില്ല എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുള്ളതെന്നാണ് വിവരം.
മാത്രമല്ല എംപിമാർ മത്സരിച്ച് ജയിച്ചാല്‍ ഒരു മിനി ലോക്സഭാ തെരഞ്ഞെടുപ്പ് വേണ്ടി വരുന്ന സാഹചര്യമുണ്ടാകും. കൂടാതെ പകരം സ്ഥാനാർത്ഥികളെ കണ്ടെത്തുകയും വേണം. ഇതെല്ലാം വലിയ തലവേദന സൃഷ്ടിക്കുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് എംപിമാർ എംപിമാരായി തന്നെ ഇരുന്നാല്‍ മതിയെന്ന നിലപാടിലേക്ക് എഐസിസി എത്തിയതെന്നാണ് സൂചന.








