
പാലക്കാട്: മലമ്പുഴയില്‍ വിദ്യാർത്ഥിയെ മദ്യം നല്‍കി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അധ്യാപകൻ്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുള്‍പ്പെടെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. റിമാൻഡില്‍ കഴിയുന്ന സംസ്കൃതാധ്യാപകൻ അനിലിന്റെ ഫോണിലാണ് അശ്ലീല ദൃശ്യങ്ങളുള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ഫോണ്‍ പരിശോധനയ്ക്കയച്ചു.
സൈബർ ക്രൈം വിഭാഗത്തിനാണ് അന്വേഷണ സംഘം ഫോണ്‍ കൈമാറിയത്. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കും. അതേസമയം, അനിലിനെതിരെ കുട്ടികള്‍ മൊഴി നല്‍കി. സ്കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ വന്നതോടെ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളില്‍ മലമ്പുഴ പൊലീസ് കേസെടുത്തു.
സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാർത്ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കിയ അഞ്ച് വിദ്യാർത്ഥികളാണ് മൊഴി നല്‍കിയത്.
യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് അധ്യാപകൻ്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങ് തുടരും. ഇന്നാണ് സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കേണ്ട അവസാന ദിവസം.



