വൈകാരികതയും വിവാദങ്ങളും നിറഞ്ഞ വിചാരണ;നീതിപീഠത്തിലേക്കു നീണ്ട ചോദ്യമുനകള്‍;കടുത്ത സമ്മർദ്ദത്തിലും ഒരാള്‍ മാത്രം ഇളകാതെ നിന്നു;ചോദ്യമുനകളെ,പരീക്ഷണങ്ങളെയും അതിജീവിച്ച വിധി പ്രസ്താവം

Spread the love

കൊച്ചി: കേരളക്കര ഒന്നടക്കം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസ് സംഭവബഹുലമായിരുന്നു. പ്രോസിക്യൂട്ടർമാരുടെ രാജി. നീതിപീഠത്തിലേക്കു നീണ്ട ചോദ്യമുനകള്‍.പ്രളയവും കൊവിഡും കടന്ന കാലം. തുടരന്വേഷണത്തിന്റെ കോലാഹലങ്ങൾ വെറെയും .

video
play-sharp-fill

കടുത്ത സമ്മർദ്ദത്തിലും ഒരാള്‍ മാത്രം ഇളകാതെ നിന്നു. കേസില്‍ വിധി പറഞ്ഞ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസ്.

ജഡ്ജിയെ ഇളക്കാൻ പല ശ്രമങ്ങളുമുണ്ടായി. ഒട്ടേറെ ആരോപണങ്ങളും. സി.പി.എം സംസ്ഥാന സമിതിയംഗവും തൃശൂർ മുൻ ജില്ലാ സെക്രട്ടറിയുമായ എം.എം. വർഗീസിന്റെ മകളാണ് ഹണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധം മുൻനിറുത്തിയും പ്രചാരണമുണ്ടായി. അപ്പോഴെല്ലാം ഉന്നത കോടതികള്‍ താങ്ങായി. കേസ് കേള്‍ക്കുന്ന ചുമതലയില്‍ നിലനിറുത്തി. എഴുന്നൂറിലധികം ദിവസങ്ങളിലെ സിറ്റിംഗുകളിലൂടെ വിചാരണ പൂർത്തിയാക്കി.

2018 മാർച്ച്‌ 8ന്, ഇപ്പോള്‍ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിചാരണ തുടങ്ങിവച്ചത്. വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലാണ് കേസ് ഹണിയിലേക്കെത്തിയത്.

അന്ന് എറണാകുളം ജില്ലയിലെ വിചാരണക്കോടതികളിലെ ഏക വനിതാ ജഡ്ജിയെന്ന നിലയിലാണ് സി.ബി.ഐ പ്രത്യേക കോടതിയിലെ അഡിഷണല്‍ സെഷൻസ് ജഡ്ജിയായിരുന്ന ഹണിക്ക് ഈ നിയോഗം വന്നത്.

പിന്നീട് പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടി കോടതി മാറിയപ്പോഴും കേസ് മാറ്റിയില്ല.

അതിനിടെ, അതിജീവിത ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ പക്ഷപാതപരമാണെന്നും ദിലീപുമായി ജഡ്ജിക്ക് പരിചയമുണ്ടെന്നും മറ്റുമായിരുന്നു ആരോപണം.

കോടതി മുറിയില്‍ പലതവണ കരയേണ്ട സാഹചര്യം പോലുമുണ്ടായി എന്നടക്കം നടി പരാതിപ്പെട്ടു. പ്രോസിക്യൂഷനും അതിജീവിതയുടെ ആവശ്യത്തിനൊപ്പം നിന്നു. എന്നാല്‍ ഹൈക്കോടതി ഈ വാദങ്ങള്‍ അംഗീകരിച്ചില്ല.

വിചാരണ പൂർത്തിയാക്കാൻ പരമോന്നത കോടതി നല്‍കിയ സമയപരിധി പലതവണ കഴിഞ്ഞുപോകുന്ന സ്ഥിതിയുമുണ്ടായി. ഈ പരീക്ഷണങ്ങളെല്ലാം അതിജീവിച്ചായിരുന്നു വിധി പ്രസ്താവം.

രഹസ്യവിചാരണയ്‌ക്കിടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർമാർ പിണങ്ങിപ്പിരിഞ്ഞ സംഭവവും ഉണ്ടായി. എസ്. സുരേശൻ, വി.എൻ.അനില്‍കുമാർ എന്നിവരാണ് ഒഴിഞ്ഞത്.

അഡ്വ. വി.അജകുമാറാണ് പ്രോസിക്യൂഷൻ വാദങ്ങള്‍ പൂർത്തിയാക്കിയത്. പൊലീസ് കൊണ്ടുവരുന്ന എല്ലാ പ്രതികള്‍ക്കും ശിക്ഷ വാങ്ങി നല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് പൊതുചടങ്ങില്‍ ഹണി എം.വർഗീസ് പ്രസംഗിച്ചതും വാർത്തയായി.

ജാമ്യത്തിന് പ്രതിക്ക് അർഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടർ അത് അംഗീകരിക്കണമെന്നാണ് ഹണി സൂചിപ്പിച്ചത്.

കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി പരിശോധിച്ചെന്ന പരാതിയുമായി അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു.

ആക്രമണ ദൃശ്യങ്ങള്‍ ചോർത്തുമെന്ന ആശങ്ക പങ്കുവച്ചു. പരാതി രാഷ്ട്രപതിക്കും നല്‍കി. മാദ്ധ്യമശ്രദ്ധ നേടിയ കേസില്‍ ജഡ്ജിക്ക് സമ്മർദ്ദങ്ങളുണ്ടാകാം, എന്നാല്‍, അനാവശ്യ ആരോപണങ്ങളുന്നയിച്ച്‌ മനോവീര്യം തകർക്കരുതെന്നാണ് സുപ്രീംകോടതി പരാമർശിച്ചത്