
നിയമപ്രകാരമുള്ള വിവാഹപ്രായമെത്തുന്നതിനു മുൻപേ പ്രായപൂർത്തിയായവർക്ക് പരസ്പരം ഒരുമിച്ചു താമസിക്കാമെന്ന സുപ്രധാന വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള പതിനെട്ടുകാരിയുടെയും പത്തൊമ്ബതുകാരന്റെയും ഹർജിയിലാണ് മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ല മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി.
ഹർജി നല്കിയ 18 വയസ് പൂർത്തിയായ യുവതിയും 19 വയസ് പൂർത്തിയായ യുവാവും തങ്ങള്‍ സ്വമേധയാ എടുത്ത തീരുമാനപ്രകാരം ഒരുമിച്ചു താമസിക്കുകയാണെന്നും എന്നാല്‍, യുവതിയുടെ കുടുംബം ബന്ധത്തെ എതിർക്കുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്യുകയാണെന്നും കോടതിയെ അറിയിച്ചു.
2025 ഒക്ടോബർ 27നു ലിവ്-ഇൻ കരാറില്‍ ഇരുവരും ഒപ്പിട്ടുണ്ടെന്നും എന്നാല്‍, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതില്‍ കോട്ട പോലീസിനു നല്കിയ പരാതിയില്‍ നടപടിയൊന്നുമെടുത്തിട്ടില്ലെന്നും ഇരുവരും കോടതിയില്‍ പരാതിപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഇരുവരുടെയും ഹർജി എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ യുവാവിനു വിവാഹത്തിനു ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായമായ 21 വയസ് പൂർത്തിയായിട്ടില്ലെന്നും ലിവ്-ഇൻ-ബന്ധത്തിനു അനുവദിക്കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഹർജിക്കാർക്ക് വിവാഹപ്രായമെത്തിയിട്ടില്ലെന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ അനുച്ഛേദം 21 നിഷ്കർഷിക്കുന്ന ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.



