
ആലപ്പുഴ: കായംകുളത്ത് മകൻ അച്ഛനെ വെട്ടിക്കൊന്ന കേസിൽ പ്രതി നവജിത്തിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്തെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി.
ആദ്യം മാവേലിക്കര സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം തിരുവനന്തപുരത്തെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. പുല്ലുകുളങ്ങര പീടികച്ചിറ നടരാജൻ ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ മാതാവ് സിന്ധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് മകൻ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിതാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
സ്വത്തുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നതായി ബന്ധുക്കൾ പറയുന്നു. അന്നേദിവസം വീട്ടിൽ നിന്ന് ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് മാതാപിതാക്കളെ വെട്ടി ചോരയിൽ കുളിച്ചുനിൽക്കുന്ന നവജിത്തിനെ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.




