
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.
ബുധനാഴ്ച ഹൈക്കോടതിയിൽ നല്കുന്ന ഇടക്കാല റിപ്പോര്ട്ടിൽ ഈ ആവശ്യം അറിയിക്കും.
കേസിൽ പല ഉന്നതർക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കൂടാതെ അന്തർ സംസ്ഥാന ബന്ധങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അതിനാൽ കുടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
ശബരിമല സ്വർണക്കൊള്ളകേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, മുൻ ദേവസ്വം ബോര്ഡ് ഉദ്യോഗസ്ഥരായിരുന്ന സുധീഷ് കുമാർ, കെ.ബൈജു, മുൻ ബോര്ഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസു, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായി ജയിലിൽ കഴിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിനും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നൽകിയ അപേക്ഷ പരിഗണിച്ചാണ് സർക്കാരിന്റെ നിര്ദേശാനുസരണം സ്വർണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നാണ് പത്മകുമാര് മൊഴി നല്കിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായും തന്ത്രിയുമായും തന്നെക്കാൾ അടുത്ത ബന്ധമുണ്ടെന്നും പത്മകുമാർ മൊഴി നല്കിയിരുന്നു.
ഇതേത്തുടര്ന്ന് തന്ത്രിമാരിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ കടകംപള്ളി സുരേന്ദ്രനിൽ നിന്നു മൊഴിയെടുത്തിയിരുന്നില്ല. കോടതി നിർദേശാനുസരണം മാത്രമായിരിക്കും കടകംപള്ളിയുടെ മൊഴി രേഖപ്പെടുത്തുക എന്നാണ് ലഭിക്കുന്ന വിവരം.



