
കോട്ടയം: ബാങ്കില്‍ നിക്ഷേപിക്കാൻ ഏല്‍പ്പിച്ച പണവുമായി മുങ്ങിയ ബാർ മാനേജററെ പിടികൂടി. കോട്ടയം കുമരകം അച്ചിനകം ഹെറിറ്റേജ് ഹോട്ടലിലെ ബാർ മാനേജർ തിരുവനന്തപുരം വർക്കല സ്വദേശി വൈശാഖനെയാണ് പിടികൂടിയത്. ഒറ്റപ്പാലത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വൈക്കം പൊലീസ് കേസ് അന്വേഷിക്കുന്നത്.
നാലുദിവസം മുൻപാണ് ഇയാൾ നാഗമ്പടത്തുള്ള യൂണിയൻ ബാങ്കിൽ നിക്ഷേപിക്കാൻ നൽകിയ പണവുമായാണ് മുങ്ങിയത്. ഒൻപത് ലക്ഷത്തി എൺപതിനായിരം രൂപയുമായാണ് നാട്ടുവിട്ടത്.
പണമടയ്ക്കാൻ പോയശേഷം ഏറെനേരമായിട്ടും ഇയാളെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ വിളിച്ചപ്പോൾ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. യാതൊരു വിവരവും ലഭിക്കാത്ത വന്നതോടെയാണ് ബാറുടമ വൈക്കം പൊലീസിൽ പരാതി നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈശാഖൻ മറ്റൊരു ഫോണിൽ നിന്നും ഭാര്യയുടെ ഫോണിലേക്ക് പേടിക്കേണ്ടതില്ലെന്ന് കാണിച്ച് രാത്രിയോടെ വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു. വർക്കല സ്വദേശിയായ ഇയാളുടെ മൊബൈൽ ലൊക്കേഷൻ വർക്കലയിൽ കാണിച്ചിരുന്നു. എന്നാൽ പിന്നീട് അവിടെ നിന്നും ഇയാൾ മുങ്ങുകയായിരുന്നു.
വർക്കല സ്വദേശിയായ ഇയാള്‍ സ്വന്തം നാട്ടിലേക്ക് പോയതാവാം എന്ന നിഗമനത്തില്‍ പോലീസ് വർക്കലയിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ ശക്തമാക്കി. എന്നാല്‍, പോലീസ് വല മുറുകുന്നു എന്ന് മനസ്സിലാക്കിയ വൈശാഖൻ ഉടൻ തന്നെ വർക്കലയില്‍ നിന്ന് സ്ഥലം വിടുകയായിരുന്നു.
സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് ഇയാള്‍ ഒറ്റപ്പാലത്ത് എത്തിയതായി വൈക്കം പോലീസിന് സൂചന ലഭിച്ചത്. തുടർന്ന്, പോലീസ് സംഘം ഉടൻ തന്നെ ഒറ്റപ്പാലത്തേക്ക് തിരിക്കുകയും വൈശാഖനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഒറ്റപ്പാലത്ത് നിന്ന് പിടികൂടിയ ഇയാളെ ഇന്ന് രാത്രി തന്നെ വൈക്കത്ത് എത്തിക്കാനാണ് സാധ്യത.



