
തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎല്‍എ പി വി അൻവറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകള്‍ നീണ്ടു പോകുന്നതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അതൃപ്തി.
വിഷയത്തില്‍ ഇനിയും ചർച്ച വേണമെന്ന നിലപാടില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നില്‍ക്കുമ്ബോള്‍ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. ഇക്കാര്യത്തിലെ അതൃപ്തി സതീശൻ നേതാക്കളെ അറിയിച്ചു. പി വി അൻവറിനെ അസോസിയേറ്റ് അംഗമാക്കാനായിരുന്നു നീക്കം. എന്നാല്‍ അൻവറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സതീശൻ ഉന്നയിക്കുന്ന ആവശ്യം.
കെപിസിസി നിലപാടിനെ തുടർന്നാണ് തീരുമാനം വൈകുന്നതെന്നും വിഷയത്തില്‍ ഉടൻ തീരുമാനം വേണമെന്നുമാണ് സതീശന്റെ നിലപാട്. അൻവറിനെയും അദ്ദേഹം നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെയും മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചർച്ച വേണമെന്ന് ഇന്നലെ ചേർന്ന നേതൃയോഗത്തില്‍ സണ്ണി ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയ വിഷയത്തില്‍ യുഡിഎഫ് യോഗത്തില്‍ ഇങ്ങനെയൊരു നിലപാട് സണ്ണി ജോസഫ് സ്വീകരിച്ചതില്‍ സതീശന് അതൃപ്തിയുണ്ട്.
ഇന്ന് ചേരുന്ന കെപിസിസിയുടെ നേതൃയോഗത്തില്‍ അൻവറിന്റെ മുന്നണി പ്രവേശനം ചർച്ച ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഈ യോഗത്തില്‍ നിന്ന് വി ഡി സതീശൻ വിട്ടുനില്‍ക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.






