
കണ്ണൂർ (ചെറുപുഴ): ചെറുപുഴ പഞ്ചായത്തിലെ 16-ാം വാർഡിലെ പാറോത്തുംനീർ, ചെറുപുഴ ഭാഗങ്ങളിൽ ഒറ്റരാത്രി കൊണ്ടു കാട്ടുപന്നികൾ നശിപ്പിച്ചത് എണ്ണൂറിലേറെ ചുവട് കപ്പ. ചെറുപുഴ ടൗണിനു സമീപത്തെ വാഴക്കോടൻ ഓമന, പാറോത്തുംനീരിലെ വടക്കേയിൽ സുരേന്ദ്രൻ, എം.ഡി.ശ്യാംകുമാർ, പ്രാപ്പൊയിലിലെ തങ്കരാജൻ എന്നിവരുടെ വിളവെടുപ്പ് നടത്താറായ കപ്പയാണു കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണു സംഭവം. കൃഷിയിടത്തിൽ പന്നികൾ കയറാതിരിക്കാൻ കർഷകർ വിവിധ സംരക്ഷണവേലികൾ നിർമിച്ചിരുന്നു. എന്നാൽ ഇവയെല്ലാം തകർത്താണു കാട്ടുപന്നികൾ കൃഷിയിടത്തിൽ കയറി കപ്പകൃഷി നശിപ്പിച്ചത്. വിളകൾ നശിച്ച കർഷകർക്കു നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഒന്നും ലഭിക്കുന്നില്ലെന്നാണു പല കർഷകരും പറയുന്നത്.
കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനായി പഞ്ചായത്ത് ഒട്ടേറെത്തവണ ഷൂട്ടർമാരെ നിയോഗിച്ചുവെങ്കിലും പ്രയോജനം ഉണ്ടാകുന്നില്ലെന്നും കർഷകർ പറയുന്നത്. ഇതിനിടെ മലമുകളിൽ മാത്രം കണ്ടുവന്നിരുന്ന കാട്ടുപന്നികൾ ഇപ്പോൾ ജനവാസകേന്ദ്രങ്ങളിലിറങ്ങാൻ തുടങ്ങിയതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. കാട്ടുപന്നികളെ പേടിച്ച് ഇപ്പോൾ രാവിലെ നടക്കാൻപോലും പറ്റാത്ത സ്ഥിതിയാണ്.
കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പ്രദേശവാസികളെ ഉൾപ്പെടുത്തിയുള്ള ഷൂട്ടർമാരെ നിയോഗിക്കണമെന്നാണു കർഷകരുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


