
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശ്രീകോവിലില്‍നിന്നും വിജിലൻസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ പറയുന്നതിലും കൂടുതല്‍ സ്വർണം നഷ്ടപ്പെട്ടിട്ടുള്ളതായി സൂചന.
ശബരിമലയില്‍ സ്വർണം പൂശിയ ശ്രീകോവില്‍ ഭാഗങ്ങള്‍ ചെമ്പ് തെളിയുന്നുവെന്ന പേരില്‍ നടത്തിയ നവീകരണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റുമാരും ഉദ്യോഗസ്ഥരും സ്വീകരിക്കുന്ന നിലപാടുകളിലും സംശയങ്ങളേറുന്നു.
വിജിലൻസ് ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ദ്വാരപാലക ശില്പത്തിലെ പാളികളില്‍നിന്നും 1.5 കിലോഗ്രാമില്‍ കുറയാത്ത അളവില്‍ സ്വർണം നഷ്ടമായി എന്നാണു പറയുന്നത്. എന്നാല്‍, 1999ല്‍ രണ്ടു ശില്‍പങ്ങളിലെയും പാളികളില്‍ ഉദ്ദേശ്യം അഞ്ചു കിലോ സ്വർണമെങ്കിലും പൊതിഞ്ഞിരിക്കാം എന്നാണ് വിജയ് മല്യക്കുവേണ്ടി ജോലി നിർവഹിച്ച തമിഴ്നാട് സ്വദേശി സെന്തില്‍ നാഥന്‍റെ നിഗമനം.
കൂടാതെ, സ്വർണം പൊതിഞ്ഞ ശ്രീകോവില്‍ കതകുകളും പാർശ്വഭിത്തികളിലെ രണ്ടു പാനലുകളും ഇളക്കിയതായാണു കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ അഞ്ചുകിലോയിലധികം സ്വർണം നഷ‌്ടമായിട്ടുണ്ടാകാം എന്നാണു സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാലയളവില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാരും ഉന്നത ഉദ്യോഗസ്ഥരുമായി പ്രവർത്തിച്ചവർ സ്വീകരിക്കുന്ന നിലപാടുകളും വ്യത്യസ്തമാണ്. 2018-19ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസു പ്രസിഡന്‍റായി വരികയായിരുന്നു.
2019ല്‍ എ. പത്മകുമാർ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മാറിയതോടെയാണ് വാസു പ്രസിഡന്‍റായത്. ദേവസ്വം ബോർഡില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നയാളെ ദേവസ്വം ബോർഡ് പ്രസിഡന്‍റായി നിയമിച്ചതുതന്നെ ചട്ടവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തങ്ങള്‍ക്കാർക്കും ബന്ധമില്ലെന്ന് ഇവരെല്ലാം വാദമുഖങ്ങള്‍ നിരത്തിയിരിക്കുകയുമാണ്.