
കോഴിക്കോട്: മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗ് നേതാവുകൂടിയായ തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍റെ ആവശ്യം തള്ളി മുസ്ലീം ലീഗ്. മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യം മുസ്ലീം ലീഗ് ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കുറുക്കോളി മൊയ്തീൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന ജില്ലാ റവന്യൂ അസംബ്ലിയിലാണ് മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എംഎല്‍എ ആവശ്യപ്പെട്ടത്.
താനൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ഉള്‍പ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്നാണ് കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടത്. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കില്‍ ജില്ലാ വിഭജനം അനിവാര്യമാണെന്ന് മൊയ്തീൻ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎ ഉയർത്തിയ ഈ ആവശ്യം ഇപ്പോൾ മുസ്ലിം ലീഗും അവഗണിക്കുകയാണ്. അങ്ങനെയൊരു കാര്യം ചർച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പിഎംഎ സലാം വ്യക്തമാക്കിയത്.