
കോട്ടയം: കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പല പഴവര്‍ഗങ്ങൾക്കും വിലയിടിവു നേരിടുന്ന സാഹചര്യത്തിലും ഞാലിപ്പൂവന്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുകയാണ്.
നിലവിൽ ഒരു കിലോഗ്രാം ഞാലിപ്പൂവന്‍ പഴത്തിന്‍റെ വിപണിവില 100 രൂപയാണ്. കൂടാതെ എല്ലാ സമയത്തും വിപണിയില്‍ 50 രൂപയ്ക്കു മുകളില്‍ ഞാലിപ്പൂവന് വിലയുണ്ട്. സാധാരണ 10 മുതല്‍ 14 കിലോവരെ തൂക്കം ഉണ്ടാകും ഒരു ഞാലിപ്പൂവന്‍ കുലയ്ക്ക്. ഒരു വാഴയ്ക്ക് 100 രൂപയില്‍ താഴെ മാത്രമാണ് ഉത്പാദനച്ചെലവ്. മുന്‍കാലങ്ങളില്‍ ഗ്രാമപ്രദേശങ്ങളിൽ ഞാലിപ്പൂവന്‍ കൃഷി വ്യാപകമായി ചെയ്തിരുന്നു.
ഇവിടുത്തെ ഞാലിപ്പൂവന്‍ കൃഷിയെ തകര്‍ക്കാന്‍ ഇതരസംസ്ഥാന ലോബി ആഴത്തില്‍ ചെത്തിയ വാഴക്കന്നുകള്‍ വ്യാപകമായി കേരളത്തിലേക്ക് ഇറക്കി അത്യുത്പാദന ശേഷിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചു കച്ചവടക്കാരെ ഇടനിലക്കാരാക്കി കര്‍ഷകരിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ വാങ്ങി കൃഷിചെയ്ത കര്‍ഷകരുടെ കന്നുകള്‍ വ്യാപകമായി ചീഞ്ഞുപോയി. ഇന്ന്, കേരള വിപണിയിലെ ഞാലിപ്പൂവൻ വാഴകളിൽ ഏകദേശം 80 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്.
ഗുണമേന്മയില്ലാത്ത വാഴക്കന്നുകൾ വിപണിയിൽ വ്യാപകമായി ലഭിച്ചതാണ് ഞാലിപ്പൂവൻ കൃഷി പിന്നോക്കം പോകാൻ കാരണമായത്. മികച്ച ഗുണനിലവാരമുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കി ഞാലിപ്പൂവൻ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.







