
കൊച്ചി: ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അർജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനായി അർജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) 130 കോടി രൂപ നല്‍കിയിരുന്നുവെന്ന് സ്പോണ്‍സർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിൻ.
ഈ വർഷം കേരളത്തില്‍ കളിക്കാമെന്നാണ് എഎഫ്എ തങ്ങളുമായി ഒപ്പിട്ട കരാർ എങ്കിലും അടുത്ത വർഷം സെപ്റ്റംബറില്‍ കളിക്കാൻ എത്താമെന്നാണ് അവരുടെ ഇപ്പോഴത്തെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം കളിക്കാൻ എത്തുമെങ്കില്‍ മാത്രമേ മത്സരം സംഘടിപ്പിക്കാൻ തങ്ങള്‍ക്ക് താത്പര്യമുള്ളൂ എന്ന് വ്യക്തമാക്കിയ ആന്റോ അഗസ്റ്റിൻ, കരാർ റദ്ദായാല്‍ അത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും കരാർ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
കൊച്ചിയില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

”മെസ്സി ഉള്‍പ്പടെയുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തില്‍ കേരളത്തില്‍ കളിക്കാമെന്ന് എഎഫ്എ സമ്മതിച്ചതുമാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ ആറിനാണ് അർജന്റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയത്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് പണം കൈമാറിയത്. പിരിച്ചെടുത്ത പണമല്ല. എന്റെ സ്വന്തം പണമാണ്. രേഖകള്‍ പുറത്തുവിടരുതെന്ന് കരാറിലെ വ്യവസ്ഥയില്‍ ഉണ്ട്. അതുകൊണ്ട് പണം കൈമാറിയ രേഖകള്‍ പുറത്തുവിടാനാവില്ല.” – ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി.







