Spread the love

മുംബൈ :  അനില്‍ അംബാനിയുടെ ദില്ലിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്. യെസ് ബാങ്കില്‍ നിന്നും അനുവദിച്ച 3000 കോടിയുടെ വായ്പ നിയമവിരുദ്ധമായി ചെലവഴിച്ചുവെന്ന ആരോപണത്തിലാണ് നടപടി. ഒരേസമയം 35 ഇടങ്ങളിലാണ് പരിശോധന നടന്നത്.

video
play-sharp-fill

2017- 19 കാലയളവില്‍ യെസ് ബാങ്കില്‍നിന്ന് 3,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി റെയ്ഡ്. അനില് അംബാനിയുടെ ദില്ലി, മുംബൈ എന്നിവിടങ്ങളിലാണ് റെയ്ഡ്. 35 ഇടങ്ങളില്‍ ഒരേ സമയം നടന്ന പരിശോധനയില്‍ 50 സ്ഥാപനങ്ങളും 25 വ്യക്തികളുടെ സ്ഥലങ്ങളും ഉള്‍പ്പെടും. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ടുയര്‍ന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പിഎംഎല്‍എ വകുപ്പ് പ്രകാരമുള്ള പരിശോധന. അനില്‍ അംബാനിയുടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുതിര്‍ന്ന ബിസിനസ് എക്സിക്യൂട്ടീവുകളുടെ ഓഫീസുകളിലും റെയ്ഡുകള്‍ നടക്കുന്നുണ്ട്. ഫണ്ടുകള്‍ വകമാറ്റാന്‍ ആസൂത്രണം ചെയ്ത തട്ടിപ്പിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നാണ് ഇഡി വിശദീകരണം. തട്ടിപ്പിലൂടെ ബാങ്കുകള്‍, ഓഹരിയുടമകള്‍, നിക്ഷേപകര്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

 

മുന്‍ യെസ് ബാങ്ക് പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് സംശയിക്കുന്നത്. കൈക്കൂലി ആരോപണവും അന്വേഷിക്കുകയാണ്. വായ്പാ നിബന്ധനകള്‍ ലംഘിച്ച്, ഷെല്‍ കമ്പനികളിലൂടെയും പ്രൊമോട്ടര്‍മാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലൂടെയുമാണോ ഫണ്ടുകള്‍ വകമാറ്റിയതെന്ന് പരിശോധിച്ചുവരികയാണ്. റിലയന്‍സ് ഹോം ഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട് ‘സെബി’യും നാഷണല്‍ ഹൗസിംഗ് ബാങ്ക്, നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് അതോറിറ്റി (NFRA), ബാങ്ക് ഓഫ് ബറോഡ, കൂടാതെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI) ഫയല്‍ ചെയ്ത രണ്ട് എഫ്‌ഐആറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ റെഗുലേറ്ററി, സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group