കർക്കടകത്തിൽ ആരോഗ്യപരിപാലനത്തിനും ആത്മീയസുഖത്തിനും കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും എന്തെല്ലാം? ശരീരത്തെ ഒരുക്കേണ്ടത് ഇങ്ങനെ

Spread the love

തോരാതെ പെയ്യുന്ന മഴ, പണിയും പണവുമില്ലാതെയും പുറത്തിറങ്ങാനാകാതെയും വിഷമിക്കുന്ന പാവങ്ങള്‍, കൂട്ടിന് പനിയും ചുമയും മറ്റ് രോഗങ്ങളും കൂടിയാകുമ്പോള്‍ കര്‍ക്കടകം പൊതുവെ വിഷമാവസ്ഥയുടെ കാലംതന്നെയായിരുന്നു. പൊന്നിന്‍ ചിങ്ങം പിറന്നാല്‍ പഞ്ഞക്കര്‍ക്കടകത്തെ ആട്ടിയകറ്റി പുത്തന്‍ പ്രതീക്ഷയിലേക്കിറങ്ങുന്നതുവരെയുള്ള ഒരു മാസക്കാലം. അന്ന് പഞ്ഞക്കര്‍ക്കടകത്തെ മറികടക്കാന്‍ പല വഴികളാണ് പഴമക്കാര്‍ പിന്‍തുടര്‍ന്നു വന്നിരുന്നത്.

കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും പല മാറ്റങ്ങൾ സംഭവിക്കുകയും രോഗപ്രതിരോധശേഷി വ്യത്യാസപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയിൽ ശിശിരം, വസന്തം, ഗ്രീഷ്‌മം, വർഷം, ശരത്, ഹേമന്തം എന്നീ 6 ഋതുക്കളാണ് കാണപ്പെടുന്നത്. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും തന്നെ വ്യത്യാസപ്പെട്ടുമിരിക്കും. കേരളത്തിൽ സുപ്രധാനമായി ശരത്, ഹേമന്തം, ഗ്രീഷ്‌മം, വർഷം എന്നീ 4 ഋതുക്കളാണ് ഉണ്ടാകാറ്. ഒരു ഋതു പോയി മറ്റൊന്ന് വരുന്ന ഘട്ടത്തെ ഋതുസന്ധി എന്ന് വിളിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഋതുവിന്റെ അവസാന 7 ദിനങ്ങളും അടുത്ത ഋതുവിന്റെ ആദ്യ 7 ദിനങ്ങളും ആണ് ഇതിൽ കണക്കാക്കപ്പെടുന്നത്. കാലാവസ്ഥയിലെ ഈ മാറ്റം കാരണം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കും. ആയുർവേദ വിധിയനുസരിച്ച് ഒരു ഋതുവിൽ കോപിച്ച ദോഷങ്ങളെ പുറന്തള്ളാൻ പറ്റിയ ഉത്തമ സമയമാണ് ഋതുസന്ധി. ഈ ഘട്ടത്തിൽ ജീവിത ചര്യകളിലും ആഹാരകാര്യങ്ങളിലും പാലിക്കേണ്ടവ ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.

സൂര്യൻ ചലിക്കുന്നതനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളുടെ ആരോഗ്യത്തിൽ വ്യത്യാസമുണ്ടാകും ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരായനം എന്നും ദക്ഷിണായനം എന്നും രണ്ടു വിഭാഗമായി ഋതുക്കളെ വേർതിരിച്ചിട്ടുണ്ട്. കർക്കടകം ഒന്നുമുതൽ ധനു വരെയാണ് ദക്ഷിണായനം. ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേക്ക് കടക്കുമ്പോൾ മനുഷ്യരുടെ ആരോഗ്യത്തിൽ പ്രകടമായ മാറ്റം ഉണ്ടാകും. പ്രധാനമായും രോഗപ്രതിരോധശേഷി കുറയും. ഇതിനെ തുടർന്ന് അസുഖങ്ങൾ പെട്ടെന്ന് വരാൻ സാധ്യതയുണ്ട്.

സാധാരണയായി വെയിലും മഴയും ഇടവിട്ട് വരുന്ന കർക്കടക മാസത്തിൽ ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെടാറുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് കർക്കടകമാസം ചികിത്സയ്ക്കായി മാറ്റിവെയ്ക്കുന്നത്. കർക്കടകത്തിൽ ദഹനശക്തിയും ദേഹബലവും നന്നേ കുറഞ്ഞിരിക്കും. തിരക്കുപിടിച്ച ഇന്നത്തെ ദൈനംദിന ചുറ്റുപാടിന് ആവശ്യമായ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഊന്നൽ നൽകുന്നതാണ് കർക്കടകചികിത്സ.

ഔഷധങ്ങളുടെ ഫലസിദ്ധി വർധിക്കുന്ന കാലമത്രെ കർക്കടകം. മറ്റു ചികിത്സകൾ ചെയ്യാൻ കഴിയാത്തവർക്ക്, കർക്കടകത്തിൽ ഒരു മാസം കൃത്യമായ ഭക്ഷണശീലങ്ങളിലൂടെയും ഔഷധ സേവനത്തിലൂടെയും മറ്റും ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരു സമഗ്രചികിത്സാരീതിയാണിത്. അതുകൊണ്ടുതന്നെ ഒരു മാസം ചെയ്യുന്ന ചികിത്സ ഒരു വർഷത്തേക്കു തന്നെ ആരോഗ്യത്തിനും മുതൽക്കൂട്ടാകുന്നു.

കേരളത്തിന്റെ തനതു കാലാവസ്ഥയ്ക്കും ജീവിതചര്യയ്ക്കും ഭക്ഷണ രീതിക്കുമനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന കർക്കടക ചികിത്സ ഇന്ന് നമ്മുടെ കേരളം വിട്ടു വിദേശരാജ്യങ്ങളിൽ പോലും പ്രസിദ്ധി നേടി കഴിഞ്ഞു.

ശരീരമാലിന്യങ്ങളെ നിർമാർജനം ചെയ്യുകയാണ് കർക്കടക ചികിത്സയുടെ പ്രധാനലക്ഷ്യം. ഉഴിച്ചിൽ, പിഴിച്ചിൽ, നവരക്കിഴി, ധാര, തല പൊതിച്ചിൽ തുടങ്ങിയ കേരളീയ ചികിത്സകളോടൊപ്പം തന്നെ പഞ്ചകർമ്മ ചികിത്സയും ചെയ്യുന്നത് ശരീരത്തിൽ അടിഞ്ഞു കൂടിയ ദോഷങ്ങൾ പുറന്തള്ളി ദേഹബലം വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

മഴക്കാലത്തുണ്ടാകുന്ന അഗ്നി വൈഷമ്യത്തെ അകറ്റി ശരീരധാതുക്കൾക്ക് പോഷണം നൽകാനും സ്രോതസ്സുകളുടെ രോധം മാറ്റാനും ഇതുവഴി സാധിക്കുന്നു. ഓരോരുത്തരുടെയും ശാരീരിക-മാനസിക പ്രകൃതി, തൊഴിൽ, ജീവിതശൈലി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ചികിത്സ.

ചികിത്സ ഏതായാലും ആരംഭിക്കുന്നതിനുമുൻപായി ശരീരത്തെ ഒരുക്കേണ്ടതുണ്ട്. ചികിത്സ ആരംഭിക്കുന്നതിനുമുൻപ് വൈദ്യനിർദേശപ്രകാരം യുക്തമായ ഔഷധം സേവിച്ച് വയറിളക്കണം. ശരീരശുദ്ധി വരുത്തിയ ശേഷം, തടവൽ, പിഴിച്ചിൽ, ധാര, കിഴികൾ ഇവയിൽ ഏതും ശരീരപ്രകൃതിയ്ക്കനുസരിച്ച് ഒരു ഡോക്‌ടറുടെ സാന്നിധ്യത്തിൽ ചെയ്യാവുന്നതാണ്.