എത്ര കിട്ടിയാലും പഠിക്കാതെ കോട്ടയത്തെ പൊട്ടന്മാർ; പരിശുദ്ധ നാമങ്ങൾ ദുരുപയോഗം ചെയ്ത് 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ അൽ മുക്താദീർ ഗോൾഡിന് പിന്നാലെ തമിഴ്നാട്ടിലെ ക്ഷേത്ര നഗരത്തിന്റെ പേരിലുള്ള സ്വർണ കടയുടെ പേര് പറഞ്ഞ് നഗരത്തിൽ വ്യാപക തട്ടിപ്പ്; ഡെപ്പോസിറ്റ് വാങ്ങുന്നത് ഒരു ലക്ഷം രൂപയ്ക്ക് മാസം ഇരുപതിനായിരം രൂപ വരെ പലിശ വാഗ്ദാനം ചെയ്ത്; നടത്തുന്നത് കോടികളുടെ വെട്ടിപ്പ്; പിന്നിൽ നഗരത്തില ഉന്നതർ ; തേർഡ് ഐ ന്യൂസ് എക്സ്ക്ലൂസീവ്

Spread the love

എ കെ ശ്രീകുമാർ

കോട്ടയം: എത്ര കിട്ടിയാലും കോട്ടയംകാർ മാത്രം ഒന്നും പഠിക്കില്ല. കോട്ടയം നഗരത്തിൽ നിന്നടക്കം വ്യാപകമായി കോടിക്കണക്കിന് രൂപ ഡെപ്പോസിറ്റായി വാങ്ങി 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ അൽ മുക്താദീർ ഗോൾഡിന് പിന്നാലെ തമിഴ്നാട്ടിലെ ക്ഷേത്ര നഗരത്തിന്റെ പേരിലുള്ള സ്വർണ കടയുടെ പേര് പറഞ്ഞും കോട്ടയം നഗരത്തിൽ വ്യാപക തട്ടിപ്പ് നടക്കുകയാണ്.

ക്ഷേത്ര നഗരത്തിൻ്റെ പേരിൽ സംസ്ഥാന വ്യാപകമായി സ്വർണ്ണക്കടകൾ ഉടൻ തുടങ്ങാൻ പോകുന്നു എന്ന് പറഞ്ഞാണ് ഡെപ്പോസിറ്റ് സ്വീകരിക്കുന്നത്. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ ഓഫീസും തുറന്നിട്ടുണ്ട്. നഗരത്തിലെ അറിയപ്പെടുന്ന ഉന്നതരാണ് ഡെപ്പോസിറ്റ് വാങ്ങുന്നതിനായി ആളുകളെ സമീപിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് ഇരുപതിനായിരം രൂപ വരെയാണ് ഇവർ മാസം പലിശ വാഗ്ദാനം ചെയ്യുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹത്തിലെ ഉന്നതരായ ഇവരുടെ വാക്കുകേട്ട് സ്വർണ്ണം പണയം വെച്ച് വരെ ലക്ഷക്കണക്കിന് രൂപ ഇതിനകം പലരും നിക്ഷേപിച്ചു കഴിഞ്ഞു. സമാനമായ രീതിയിലായിരുന്നു അൽ മുക്താദീർ ഗോൾഡ് സംസ്ഥാനവ്യാപകമായി കോടിക്കണക്കിന് രൂപ ഡെപ്പോസിറ്റ് ആയി വാങ്ങിയത്.

പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ അൽ മുക്താദിർ ജ്വല്ലറി ഉടമ 2000 കോടി രൂപയുമായി മുങ്ങിയെന്ന സംശയം ബലപ്പെടുകയാണ്.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ 2000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നത്. മതവും ദൈവത്തിന്‍റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ അബ്‌ദുല്‍ സലാം മുങ്ങിയിരിക്കുകയാണെന്നാണ് ഡെപ്പോസിറ്റ് ചെയ്തവർ പറയുന്നത്

കോട്ടയം ടി ബി റോഡിലെ ഷോറൂം തുറന്നിട്ട് ആഴ്ചകളായി. കോടിക്കണക്കിന് രൂപ നിക്ഷേപിച്ചവർ പെരുവഴിയിലാണ് . പെൺമക്കളുടെ വിവാഹത്തിനും മറ്റുമായി സ്വർണം എടുക്കുന്നതിന് നിക്ഷേപം നടത്തിയവരാണ് ഇവരിൽ പലരും.

തട്ടിപ്പിനിരയായവരില്‍ 99.9 ശതമാനം പേരും മുസ്ലിങ്ങളാണെന്നും പണം നിക്ഷേപിച്ചവർ പറയുന്നു. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്റസ അധ്യാപകരെയും ഏജന്‍റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചത്.

10 ശതമാനം ഏജൻസി കമ്മീഷൻ നല്‍കിയതിനാല്‍ അവർ വീടുകള്‍ കയറിയിറങ്ങി നല്ലനിലയില്‍ കാമ്പയിൻ നടത്തി. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വർണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലിപോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച്‌ വാങ്ങിയെടുത്തു.

ഇത്തരത്തിൽ പരിശുദ്ധനാമങ്ങൾ ദുരുപയോഗം ചെയ്ത് രണ്ടായിരത്തോളം കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് അൽ മുക്താദീര് ജ്വല്ലറി ഉടമ മുങ്ങിയത്. സമാനമായ രീതിയിൽ തമിഴ്നാട്ടിലെ ക്ഷേത്ര നഗരത്തിന്റെ പേര് പറഞ്ഞാണ് പുതിയ തട്ടിപ്പുകാർ രംഗത്ത് വന്നിരിക്കുന്നത്.