
തൊടുപുഴ : എഗ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, കാരറ്റ് റൈസ്, മുട്ട അവിയൽ, മുട്ട റോസ്റ്റ്…
ഇവ ഉൾപ്പെടുന്ന പരിഷ്കരിച്ച സ്കൂൾ ഉച്ചഭക്ഷണ വിഭവ പട്ടിക കൊള്ളാമെങ്കിലും അതു വിളമ്പാൻ സർക്കാർ ഇപ്പോൾ നൽകുന്ന പണം പോരെന്ന് പ്രധാനാധ്യാപകരും പ്രതിപക്ഷ അധ്യാപക സംഘടനകളും.
സർക്കാർ പറഞ്ഞിരിക്കുന്ന മെനു തയാറാക്കണമെങ്കിൽ അധ്യാപകരുടെ പോക്കറ്റ് കാലിയാകും.
വൈവിധ്യമാർന്ന ഇനങ്ങൾ മെനുവിൽ കയറിപ്പറ്റിയെങ്കിലും അതിനനുസരിച്ച് പണം സർക്കാർ അനുവദിച്ചിട്ടില്ല. മിക്ക സ്കൂളുകളിലെയും പ്രധാനാധ്യാപകർ ഇപ്പോൾ തന്നെ കടക്കെണിയിലാണ്. ഇത്രയും വിഭവങ്ങൾ കുറഞ്ഞ സമയത്തിൽ ആരുണ്ടാക്കും എന്നതും പ്രശ്നമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നതാണ് ഇപ്പോഴും സർക്കാർ കണക്ക്.
ഒരു കുട്ടിക്ക് എൽപി ക്ലാസിൽ 6.78 രൂപയും യുപി മുതൽ 10.17 രൂപയുമാണ് ഉച്ചഭക്ഷണത്തിന് ഒരു ദിവസം അനുവദിക്കുന്നത്. വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് നിരക്കിൽ മാറ്റം വരാം.
പുതിയ വിഭവങ്ങള്‍ പലതും ചെലവേറുന്നതാണ്. തേങ്ങയും എണ്ണയുമൊക്കെ കൂടുതലായി ഉപയോഗിക്കേണ്ടി വരും. നിലവില്‍ തേങ്ങായ്ക്കും എണ്ണയ്ക്കുമൊക്കെ തീ വിലയാണ്. വെജിറ്റബിള്‍ കുറുമ, തേങ്ങാ ചമ്മന്തി, മപ്പാസ് എന്നിവയൊക്കെ ചെലവേറുന്ന ഇനങ്ങളാണ്.
മാത്രമല്ല, മെനുവില്‍ പറയുന്ന പ്രകാരം വിഭവങ്ങളുണ്ടാക്കാനുള്ള ഇനങ്ങളും എല്ലാക്കാലത്തും ലഭ്യമല്ല. ചക്കക്കുരു, മുരിങ്ങയില, ചീര എന്നിവയ്ക്കൊക്കെ ക്ഷാമമുണ്ടാകും.
അരി മാവേലി സ്റ്റോറുകളിൽ നിന്ന് ലഭിക്കും. പാചകക്കൂലിയും സർക്കാർ നൽകും. പാചകവാതകം, പച്ചക്കറികൾ ഇവ എത്തിക്കാനുള്ള വാഹനക്കൂലിയും ചേർത്താണ് സർക്കാർ വിഹിതം നിശ്ചയിച്ചിരിക്കുന്നത്. മെനു പരിഷ്കരണത്തോടെ നിലവിലെക്കാൾ ചെലവേറും. കഴിഞ്ഞ വർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 60 പൈസയുടെ നാമമാത്ര വർധന മാത്രമാണ് സർക്കാർ നടപ്പാക്കിയത്.
ഉച്ചഭക്ഷണ ചെലവ് ഇങ്ങനെ
എൽപി വിഭാഗം
ഒരു കുട്ടിക്ക് സർക്കാർ പ്രതിദിനം നൽകുന്നത്: 6.78 രൂപ
100 കുട്ടികളുള്ള സ്കൂളിന് ലഭിക്കുന്നത്: 13,560 രൂപ (20 ദിവസം)
യഥാർഥ ചെലവ്: 36,000 രൂപ
യുപി വിഭാഗം
ഒരു കുട്ടിക്ക് സർക്കാർ പ്രതിദിനം നൽകുന്നത്: 10.17 രൂപ
100 കുട്ടികളുള്ള സ്കൂളിന് ലഭിക്കുന്നത്: 20,340 രൂപ (20 ദിവസം)
യഥാർഥ ചെലവ്: 36,000 രൂപ
പുതിയ മെനു പ്രകാരം ഒരു കുട്ടിക്ക് ചെലവാകുന്നത്: 15 – 18 രൂപ (യുപി / എൽപി)