
ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ ഉണ്ടാവില്ല. എല്ലാ തലവേദനയെയും നിസാര വത്കരിക്കരുത്. തലവേദനയുടെ കാരണങ്ങൾ പലതാവാം. നൂറു പേരെയെടുത്താൽ അതിൽ 50 ശതമാനം പേർക്കും ജീവിതത്തിലൊരിക്കലെങ്കിലും തലവേദന വന്നിട്ടുണ്ടാകും. രോഗങ്ങളുടെ രാജ്യാന്തര വർഗീകരണ പ്രകാരം നൂറ്റിയൻപതോളം തരം തലവേദനകളുണ്ട്.
തീവ്രതയേറിയും കുറഞ്ഞുമുള്ള തലവേദനയോടൊപ്പം ചിലപ്പോള്‍ ഓക്കാനം, ശബ്ദം കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ട്, പ്രകാശത്തിലേക്ക് നോക്കാന്‍ പ്രയാസം തുടങ്ങിയ പ്രശ്നങ്ങളും ചേര്‍ന്നുള്ളതാണ് മൈഗ്രേന്. ഈ രോഗാവസ്ഥയുടെ കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. അതുകൊണ്ടുതന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമുള്ള എല്ലാ തലവേദനയും പൊതുവേ മൈഗ്രേന് എന്ന് കരുതിപ്പോരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതലായി കാണുന്നത് വൈറൽ പനിയോട് അനുബന്ധിച്ചു വരുന്ന തലവേദനയാണ്. കേരളം ഒരു ട്രോപ്പിക്കൽ നാടായതു കൊണ്ട്, ചൂടും തണുപ്പും ഒക്കെ ഇടകലർന്നു വരും. അതിനാല്‍ അണുബാധകൾ ഉ ണ്ടാകാന്‍ സാധ്യത ഏറെയാണ്. പനി, തലവേദന, തൊണ്ടവേദന ഇവയൊക്കെ ചേർന്നാണു പലപ്പോഴും പിടികൂടുന്നത്. ഇത്തരം തലവേദനയല്ലാതെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് മൈഗ്രേൻ അഥവാ ചെന്നിക്കുത്താണ്. പിന്നീടുള്ളതു മാനസിക പിരിമുറുക്കം കാരണം വരുന്ന തലവേദന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പലവിധ കാരണങ്ങളാൽ സ്ട്രെസ് കൂടുന്നതിന്റെ ഫലമായി തലവേദന അനുഭവിക്കുന്നവരുടെ എണ്ണം ഏറെയാണ്. തലയ്ക്കു ചുറ്റും ശക്തമായി വലിച്ചു കെട്ടിയ ഒരു ബാൻഡ് സമ്മർദം ചെലുത്തും പോലുള്ള തലവേദനയാണിത്. അമിത മദ്യപാനം മൂലവും വിത്ഡ്രോവൽ ലക്ഷണമായും ശക്തമായ തലവേദന കണ്ടുവരാറുണ്ട്.
മൈഗ്രേൻ/ചെന്നിക്കുത്ത്: ഒട്ടേറെ പേരില്‍ കണ്ടുവരുന്ന തലവേദനയാണു ചെന്നിക്കുത്ത്. തലയുടെ ഒരു വശത്ത്, അല്ലെങ്കിൽ തലയുടെ ഒരു പകുതിയിൽ മാത്രം (യൂണിലാറ്ററൽ) വരുന്ന വേദനയാണ് ഇതിന്റെ പ്രത്യേകത. കൃത്യമായി ചികിത്സിക്കാത്തതു മൂലവും വേദന അവഗണിച്ചും ജോലി തുടരുന്നതു വഴിയും ഒക്കെ ചിലരില്‍ ഈ വേദന പതിയെ പടരുന്നതായി കാണാം. വേദന തലയുടെ മറുവശത്തേക്കും ബാധിച്ച് ബൈലാറ്ററൽ തലവേദനയായി മാറും.
ചെന്നിക്കുത്തിന്റെ വേദന മിക്കവാറും തുടിക്കുന്ന തരത്തിലാണു വരിക. എന്തോ വന്നു തലയിൽ ശക്തമായി അമർത്തി വിടും പോലുള്ള വേദന. വേദനയ്ക്കൊപ്പം പലര്‍ക്കും ഛർദിയും ഓക്കാനവും ഉണ്ടാകും. ചിലർക്ക് ഓക്കാനം മാത്രമാകും. ഛർദിച്ചു കഴിഞ്ഞാൽ തലവേദന കുറയുന്നതായും കാണാം.
നാലു മണിക്കൂർ തൊട്ട് 72 മണിക്കൂർ വരെ തുടർച്ചയായി നിൽക്കുന്നതാണു ചെന്നിക്കുത്തിന്റെ ദൈർഘ്യം. നാലു മണിക്കൂറിൽ കുറവുള്ളതും മൂന്നു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്നതും ചെന്നിക്കുത്തല്ലെന്നു സാരം.
ചെന്നിക്കുത്ത് വരുമ്പോഴേക്കും മിക്കവർക്കും കണ്ണിൽ മിന്നായം പോലെ വരും. കണ്ണിൽ മിന്നലടിക്കും പോലുള്ള തോന്നൽ, കണ്ണിലേക്കു തേനീച്ച പാറും പോലെ തോന്നുക തുടങ്ങി വെളിച്ചവുമായി ബന്ധപ്പെട്ടു പല ലക്ഷണങ്ങളും കണ്ടുവരുന്നു. ആ സമയം തന്നെ മരുന്നു കഴിച്ചാൽ തലവേദന ഒഴിവാക്കാം.
ചിലര്‍ക്കു ചെന്നിക്കുത്തു വരും മുൻപേ, മത്തു പിടിപ്പിക്കുന്ന പൂക്കളുടെയോ ഏലക്കയുടെയോ ചീമുട്ടയുടെയോ ഒക്കെ മണം അനുഭവപ്പെടാറുണ്ട്. ഓൾഫാക്റ്ററി ഹാലൂസിനേഷൻ എന്നാണ് ഇതറിയപ്പെടുന്നത്. വെളിച്ചം, ശബ്ദം, ചില ഗന്ധങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ, കാലാവസ്ഥ, ഭക്ഷണം കഴിക്കാതിരിക്കൽ, ഉറക്കക്കുറവ് ഒക്കെ ചെന്നിക്കുത്തില്‍ തലവദനയുണ്ടാക്കുന്ന ട്രിഗറുകളായി വരാം.
മൈഗ്രേൻ വന്നാൽ പലർക്കും ശബ്ദവും വെളിച്ചവും ഒട്ടും സഹിക്കാൻ സാധിക്കില്ല. മിക്കവരും ചെവി പൊത്തി കണ്ണുമടച്ചു കൂനിക്കൂടി ഇരിക്കുകയോ ചുരുണ്ടു കിടക്കുകയോ ചെയ്യും.