
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സാധാരണ നിലയിലെന്ന് ഐഎംഡി കണക്കുകള്‍. ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 16വരെയുള്ള കണക്കാണ് പുറത്തുവിട്ടത്.സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മഴക്കുറവ് രേഖപ്പെടുത്തിയപ്പോള്‍ ആലപ്പുഴയില്‍ മാത്രം അധിക മഴ ലഭിച്ചു. മറ്റ് ജില്ലകളില്‍ സാധാരണ നിലയിലാണ് മഴ പെയ്തത്. അതേസമയം ലക്ഷദ്വീപില്‍ മഴക്കുറവ് രേഖപ്പെടുത്തി. 320 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തില്‍ 290 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസർകോടാണ്. 465.1 മിമീ മഴ ജില്ലയില്‍ ലഭിച്ചു. ഇടുക്കി, വയനാട് മലപ്പുറം ജില്ലകളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയത്.
വയനാട് 55 ശതമാനം മഴക്കുറവുണ്ടായി. 282.4 മിമീ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 126.8 മിമീ മഴ മാത്രമാണ് ലഭിച്ചത്. മലപ്പുറത്ത് 23 ശതമാനവും ഇടുക്കിയില്‍ 29 ശതമാനവും മഴ കുറഞ്ഞു. അതേസമയം, 309 മിമീ പെയ്യേണ്ട ആലപ്പുഴയില്‍ ഇതുവരെ 375.9 മിമീ മഴ പെയ്തു. ഇറിഗേഷൻ വകുപ്പിന്റെ കണക്കനുസരിച്ച് മെയ് 24 മുതല്‍ ജൂണ്‍ 16വരെ കേരളത്തില്‍ 861.6 മില്ലി മീറ്റർ മഴ ലഭിച്ചു. 1335.9 മിമീ ലഭിച്ച കാസർകോടാണ് മുന്നില്‍.