
കോട്ടയം: പകല്‍ മഴ മാറി നിന്നുവെങ്കിലും ഇന്നലെ പുലര്‍ച്ചെയും തലേന്നു രാത്രിയുമായി ജില്ലയില്‍ പലയിടങ്ങളിലും പെയ്‌തതു പേമാരി, ഒപ്പം വിറപ്പിക്കുന്ന കാറ്റും.
കഴിഞ്ഞ മാസമുണ്ടായതുപോലെ ഇത്തവണയും കാറ്റ് ജില്ലയില്‍ വ്യാപക നാശം വിതച്ചു. കാലവര്‍ഷ മഴയ്‌ക്കൊപ്പം പതിവില്ലാത്ത രീതിയില്‍ കാറ്റ് ആഞ്ഞുവീശുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഞായറാഴ്‌ച വൈകിട്ട് കോട്ടയത്ത് മണിക്കൂറില്‍ 62 കിലോമീറ്ററും കുമരകത്ത് 52 കിലോമീറ്ററും വേഗത്തിലാണു കാറ്റ് വീശിയത്.
രണ്ടു ദിവസം ശക്‌തമായി പെയ്‌ത മഴയില്‍ ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി. കിഴക്കന്‍ മേഖലയില്‍ താഴ്‌ന്നുവെങ്കിലും മീനച്ചില്‍, മൂവാറ്റുപുഴയാറുകളുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. മീനച്ചലാറിന്റെ മിക്ക പ്രദേശങ്ങളിലും ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിനും മുകളിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോടുകളും പാടശേഖരങ്ങളും നിറഞ്ഞു കിടക്കുന്ന നിലയിലാണ്. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങുകയും ചെയ്‌തു.കോട്ടയം നഗരസഭാ പരിധിയിലും കുമരകം, ആര്‍പ്പൂക്കര, അയ്‌മനം, തിരുവാര്‍പ്പ്, അതിരമ്ബുഴ, വിജയപുരം, മണര്‍കാട്, പാമ്ബാടി പഞ്ചായത്തുകളിലുമാണ് കാറ്റ് നാശം വിതച്ചത്. ഏതാനും മിനിറ്റുകള്‍ മാത്രമാണു വീശിയതെങ്കിലും ലക്ഷങ്ങളുടെ നശഷ്‌ടമാണ് പലയിടങ്ങളിലുമുണ്ടായത്. കുമരകം – അട്ടിപീടി, പള്ളിക്കത്തോട് -അയര്‍ക്കുന്നം തുടങ്ങിയ വഴികളിലെ മരം വീണു ഗതാഗത തടസമുണ്ടായി.
പല പഞ്ചായത്തുകളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. മലയോരമേഖലകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. കിഴക്കന്‍ മേഖലകളിലേയ്‌ക്കുള്ള രാത്രികാല യാത്ര നിരോധിച്ചിരുന്നു. ജില്ലയില്‍ഖനനവും നിരോധിച്ചിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴ പെയ്യുന്നതോടെ കുതിര്‍ന്നിരിക്കുന്ന മണ്ണ്
അപകടമുണ്ടാക്കുമെന്ന ഭയമാണു യാത്രക്കാര്‍ക്കുള്ളത്. അതേസമയം ഇന്നു മുതല്‍ മഴയുടെ ശക്‌തിയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷകര്‍ പറയുന്നത്. ഏതാനും ദിവസം താത്‌കാലിക ഇടവേളയുണ്ടാകുമെങ്കിലും വൈകാതെ വീണ്ടും കാലവര്‍ഷം സജീവമാകും